ചണ്ഡീഗഡ്: അറുപത് വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവായതിന് പിന്നാലെ പട്യാലയിലെ രാജീവ് ഗാന്ധി ദേശീയ നിയമ സർവകലാശാലയെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. രോഗബാധിതരെ പ്രത്യേകം ബ്ളോക്കുകളിലായാണ് പാർപ്പിച്ചിരിക്കുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് മേയ് പത്തോടെ വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്നും സർവകലാശാല നിർദേശിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം കൊവിഡ് കേസുകൾ വർദ്ധിക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പല സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെടുന്നതായി അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഉത്തരാഖണ്ഡ്, ഡൽഹി, നോയിഡ എന്നിവിടങ്ങളിലെ സ്കൂളുകളിൽ നിന്നും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്രാസ് ഐഐടിയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 170 ആയി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 3,275 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവൻ കേസുകളുടെ എണ്ണം 4,30,91,393 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 1354 കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഹരിയാന 571, കേരളം 386, ഉത്തർ പ്രദേശ് 198 മഹാരാഷ്ട്ര 188 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |