കല്ലമ്പലം: രാജഭരണകാലത്ത് നിർമിച്ച നൂറ്റാണ്ട് പഴക്കമുള്ള ചെമ്മരുതി പഞ്ചായത്തിലെ ചിറപ്പാട് പാലം പുനർനിർമ്മിക്കണമെന്നാവശ്യം ശക്തം. ഞെക്കാട് മുത്താന ചാവർകോട് റോഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് വീതിയില്ലാത്തതാണ് ഗതാഗതത്തിന് തടസ്സം. ഇരുവശത്തുമുള്ള റോഡുകൾ വീതി കൂട്ടിയതോടെ പാലം ഇടുങ്ങിയതായി. പാലം കടക്കാൻ ഇപ്പോഴും അക്കരെയിക്കരെ കാത്തു നിൽക്കേണ്ട അവസ്ഥയാണ്. ഒരു വാഹനത്തിനുമാത്രമേ ഒരു സമയം ഇതിലൂടെ കടന്നുപോകാനാകൂ. പാലം പുനഃർനിർമിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുത്താന ജംഗ്ഷന് സമീപം തോടിനു കുറുകെയാണ് പാലം നിർമിച്ചിട്ടുള്ളത്. വാഹന പെരുപ്പം ഇല്ലാത്ത കാലത്ത് നിർമിച്ച പാലം വികസനത്തിന് തടസമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇപ്പോൾ പൊതു വാഹനങ്ങൾ ഉൾപ്പെടെ വലിയ തിരക്കാണ് റോഡിൽ. ചിലപ്പോൾ പാലത്തിന് ഇരുവശവും നീണ്ട നിരയും അനുഭവപ്പെടും. വീതി കൂട്ടിയ റോഡിൽ ചീറിപായുന്ന വാഹനങ്ങൾ പാലത്തിൽ എത്തുമ്പോൾ പെട്ടെന്ന്‍ ബ്രേക്ക് ഇടുന്നത് മൂലം അപകടങ്ങൾക്കും കാരണമാകുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് ഉണ്ടാകുന്ന കുലുക്കം നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിലാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |