ന്യൂഡൽഹി: രാജ്യത്ത് നാടൻ പശുക്കളുടെ എണ്ണം കുറയുന്നത് തടയാൻ കൃത്രിമ ബീജസങ്കലനം അനുവദിക്കണമെന്ന ഹർജിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടി സുപ്രീം കോടതി.
നാടൻ പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കൃത്രിമ ബീജസങ്കലനം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 2019 ൽ നടന്ന കന്നുകാലി സെൻസസ് അനുസരിച്ച് രാജ്യത്തെ കന്നുകാലികളുടെ എണ്ണം 19,34,62,871 ആണ്. ഇതിൽ 14,21,06,466 എണ്ണം നാടൻ വിഭാഗത്തിൽപ്പെട്ടതും 5,13,56,405 എണ്ണം വിദേശ ബ്രീഡുകളോ, ക്രോസ് ബ്രീഡുകളോ ആണ്. 2012 ലെ കന്നുകാലി സെൻസസിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നാടൻ കന്നുകാലികളുടെ എണ്ണത്തിൽ ആറ് ശതമാനം കുറവാണുണ്ടായത്. വിദേശ, ക്രോസ് ബ്രീഡുകളുടെ എണ്ണത്തിൽ 29.3 ശതമാനം വർദ്ധനവുണ്ട്. കഴിഞ്ഞ ആറ് സെൻസസുകളിലും വിദേശ ബ്രീഡുകൾ കുത്തനെ വർദ്ധിച്ചു കൊണ്ടിരിക്കുകയും നാടൻ പശുക്കൾ ക്രമാനുഗതമായി കുറയുകയുമാണ്.
ഇന്ത്യയിലെ രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ മേഖലകളിൽ ഇപ്പോഴും പശുക്കൾ ആരാധിക്കപ്പെടുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാടൻ വിഭാഗത്തിലുള്ള പശുക്കൾക്ക് പല ഗുണങ്ങളുമുണ്ടെന്നും പാൽ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി വിദേശ, ക്രോസ് ബ്രീഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹർജി നൽകിയ ആന്ധ്ര സ്വദേശി എ. ദിവ്യ റെഡ്ഡി ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |