ഡോളറിനെതിരെ മൂല്യം ആദ്യമായി 77 കടന്നു
കൊച്ചി: ഇന്ത്യൻ റുപ്പിയുടെ മൂല്യം ഡോളറിനെതിരെ ഇന്നലെ എക്കാലത്തെയും താഴ്‌ചയിലേക്ക് കൂപ്പുകുത്തി. ഒരു ഡോളറിന് ഇപ്പോൾ 77.46 രൂപ കൊടുക്കണം. കഴിഞ്ഞ മാർച്ചിൽ കുറിച്ച 76.98 ആയിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും മോശം മൂല്യം. ഇന്നലെ മാത്രം 52 പൈസയുടെ നഷ്‌ടമുണ്ടായി. വ്യാപാരത്തിനിടെ ഒരുവേള മൂല്യം റെക്കാഡ് ഇടിവായ 77.53 വരെയും എത്തിയിരുന്നു.
മുഖ്യ പലിശനിരക്കുകൾ കുത്തനെ കൂട്ടിയ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനത്തെ തുടർന്ന് യു.എസ് ട്രഷറി ബോണ്ട് യീൽഡ് (സർക്കാർ കടപ്പത്രങ്ങളുടെ പലിശ/നേട്ടം) കുതിച്ചുയരുകയും പ്രമുഖ കറൻസികൾക്കെതിരെ ഡോളർ 20 വർഷത്തെ ഉയരത്തിലെത്തുകയും (ഡോളർ ഇൻഡക്‌സ്) ചെയ്‌തതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
ഡോളർ കുതിച്ചതോടെ ക്രൂഡോയിൽ വിലയും മുന്നേറി. അമേരിക്കയിലേത് ഉൾപ്പെടെ ഓഹരിവിപണികൾ വൻ നഷ്‌ടത്തിലേക്ക് വീണു. ഇന്ത്യൻ ഓഹരികളും ഇന്നലെ വലിയ ഉലച്ചിൽ നേരിട്ടു. ഇന്ത്യൻ ഓഹരികളിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിഞ്ഞതും രൂപയുടെ വീഴ്ചയ്ക്ക് ആക്കംകൂട്ടി.
77.46
ഡോളറിനെതിരെ രൂപയുടെ മൂല്യം 77 നിലവാരത്തിലേക്ക് ഇടിഞ്ഞത് ആദ്യമാണ്. ഡോളറിന് ലഭിക്കുന്ന വലിയ സ്വീകാര്യത, ബോണ്ട് യീൽഡ് വർദ്ധന, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവയാണ് രൂപയുടെ തകർച്ചയ്ക്ക് മുഖ്യ കാരണങ്ങൾ.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇന്ത്യൻ ഓഹരികളിൽ നിന്ന് വിദേശ നിക്ഷേപകർ (എഫ്.പി.ഐ) പിൻവലിച്ചത് 1.65 ലക്ഷം കോടി രൂപയാണ്; ഈമാസം എട്ടുവരെ മാത്രം 6,400 കോടി രൂപ കൊഴിഞ്ഞു.
രൂപ ഇടിഞ്ഞാൽ...
കോട്ടം
ഇറക്കുമതി ചെലവേറും; വ്യാപാരക്കമ്മി ഉയരും. പെട്രോൾ, ഡീസൽ, പാചകവാതകം, ഇലക്‌ട്രോണിക്‌സ്, വാഹനം, ഫോൺ തുടങ്ങി ഇറക്കുമതി ചെയ്യുന്ന മിക്ക ഉത്‌പന്നങ്ങൾക്കും വിലയേറും.
വിദേശത്ത് പഠനം, വിദേശയാത്രകൾ എന്നിവയ്ക്ക് ചെലവേറും.
നേട്ടം
കയറ്റുമതി വരുമാനത്തെ ആശ്രയിക്കുന്ന കമ്പനികൾക്ക് വലിയ നേട്ടം. ഡോളറിൽ ലഭിക്കുന്ന വരുമാനം 'എക്‌സ്‌ചേഞ്ച്" ചെയ്യുമ്പോൾ കൂടുതൽ രൂപ ലഭിക്കുമെന്നതാണ് നേട്ടം.
വിദേശത്ത് ജോലി ചെയ്യുന്നവർക്കും ഗുണകരം. വിദേശ കറൻസി നാട്ടിലേക്ക് അയയ്ക്കുമ്പോൾ രൂപയിൽ കൂടുതൽ തുക ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |