കീവ്: റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ധനസമാഹാരണത്തിനായി തന്റെ ഇഷ്ട ജാക്കറ്റ് ലേലം ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. കാക്കി നിറത്തിലുള്ള ജാക്കറ്റ് 85 ലക്ഷം രൂപയ്ക്കാണ് ( 90,000 പൗണ്ട്) അദ്ദേഹം ലേലം ചെയ്തത്. ലണ്ടനിൽ നടന്ന ചാരിറ്റി ലേലത്തിൽ അടിസ്ഥാന വിലയായി 50,000 പൗണ്ടാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ലേലത്തിൽ പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അഭ്യർത്ഥന പ്രകാരം ലേലത്തിൽ പങ്കെടുത്തവർ കൂടുതൽ തുക ലേലം വിളിച്ച് യുക്രെയിന് പിന്തുണ നൽകുകയായിരുന്നു. മേയ് 6ന് ടേറ്റ് മോഡേണിൽ വെച്ച് യുക്രെയിൻ എംബസിയാണ് പരിപാടി സംഘടിപ്പിച്ചത്. ലേലത്തിന് തൊട്ടു മുമ്പ്, സെലെൻസ്‌കി പരിപാടിയിൽ വെർച്വലായി പങ്കെടുത്തു. ബ്രിട്ടന്റെയും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും പിന്തുണയ്ക്ക് അദ്ദേഹം നന്ദിപറഞ്ഞു.
തുടർന്ന് , യുക്രെയ്നുമായുള്ള ഐക്യദാർഢ്യം വ്യക്തമാക്കി ടേറ്റ് മോഡേൺ ഒരു ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കി. റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ സെലൻസ്‌കിയും സംഘവും വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയാണ്. ഫെബ്രുവരി മുതലുള്ള ഈ കാലഘട്ടത്തിൽ, വീഡിയോ കോൺഫറൻസും ലൈവുകളും മുഖേനയാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത്. ഈ സമയങ്ങളിൽ, സെലൻസ്‌കി ധരിച്ചിരുന്ന ജാക്കറ്റ് പൊതുജനശ്രദ്ധ നേടിയിരുന്നു. ആ ജാക്കറ്റാണ് അദ്ദേഹം ഇപ്പോൾ വില്പനയ്ക്ക് വച്ചത്. നേരത്തെ, ടി ഷർട്ട് ധരിച്ച് യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത സെലെൻസ്‌കിക്കെതിരെ സാമ്പത്തിക വിമർശകനായ പീറ്റർ ഷിഫ് പരാതിപ്പെട്ടിരുന്നു. '' ഇപ്പോഴത്തെ സമയം ശരിയല്ലെന്ന് അറിയാം. പക്ഷേ യുക്രെയ്ൻ പ്രസിഡന്റിന് ഒരു സ്യൂട്ട് ഇല്ലേയെന്നായിരുന്നു വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |