പത്തനംതിട്ട : ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന പത്തനംതിട്ട - മംഗലാപുരം കെ സ്വിഫ്റ്റ് സർവീസ് ജീവനക്കാർ മുങ്ങിയതിനെ തുടർന്ന് നാല് മണിക്കൂർ വൈകിയ സംഭവത്തിൽ ഡി.ടി.ഒ തോമസ് മാത്യു സി.എം.ഡി ബിജുപ്രഭാകറിന് റിപ്പോർട്ട് നൽകി. ഡ്യൂട്ടിക്ക് എത്താതിരുന്ന പത്തനാപുരം സ്വദേശികളായ അനിലാൽ, മാത്യു രാജൻ എന്നീ ഡ്രൈവർ കം കണ്ടക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡി.ടി.ഒ റിപ്പോർട്ട് നൽകിയത്. കരാർ ജീവനക്കാരാണ് ജോലിക്ക് ഹാജരാകാതിരുന്നത്. ഉറങ്ങിപ്പോയെന്നാണ് ജോലിക്ക് ഹാജരാകാതിരുന്നതിന് ഇരുവരും നൽകിയ വിശദീകരണം. ഡി.ടി.ഒയോട് ഇവർ ധിക്കാരപരമായി സംസാരിച്ചതായും അറിയുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോളിംഗ് ഇൻസ്പെക്ടർ ഇരുവരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് ഫോണിൽ വിളിച്ചപ്പോൾ ഡ്യൂട്ടിക്ക് എത്താമെന്ന് ഉറപ്പ് നൽകിയിരുന്നു. കോൾ റെക്കോർഡ് ചെയ്തിട്ടുമുണ്ട്. വൈകിട്ട് നാലിനാണ് ജീവനക്കാർ ഡ്യൂട്ടിയ്ക്ക് എത്തേണ്ടിയിരുന്നത്. സമയത്ത് കാണാതിരുന്നപ്പോൾ വീണ്ടും വിളിച്ചു. ഫോൺ ഓഫായിരുന്നു. അഞ്ചുമണിക്കുള്ള ബസ് ആറ് മണിയായിട്ടും പുറപ്പെടാഞ്ഞതിനെ തുടർന്ന് ഒാൺലൈനിൽ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ബഹളം വച്ചു, മറ്റ് ബസുകളും തടഞ്ഞിട്ടു. തുടർന്ന് ഡി.ടി.ഒ സി.എം.ഡിയെ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്ന് പകരം ജീവനക്കാരെ എത്തിച്ച് ബസ് പുറപ്പെട്ടപ്പോൾ രാത്രി ഒൻപത് മണിയായിരുന്നു.
ഇനിമുതൽ സ്വിഫ്റ്റ് പുറപ്പെടേണ്ട സമയത്ത് ജീവനക്കാർ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ബദൽ സംവിധാനം ഒരുക്കും. രണ്ട് ഡ്രൈവർ കം കണ്ടക്ടർമാരെ റിസർവായി ഡ്യൂട്ടിക്കിടും. നിശ്ചയിച്ച ജീവനക്കാർ എത്തിയില്ലെങ്കിൽ റിസർവ് ഡ്യൂട്ടിക്കാർ ബസ് സർവീസ് നടത്തും. സ്വിഫ്റ്റ് സർവീസ് നടത്തി പരിശീലനം നേടിയവരെയാകും റിസർവ് ഡ്യൂട്ടിക്കിടുക. ബസ് സമയത്ത് പുറപ്പെടുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേകം ഇൻസ്പെക്ടർമാരെ നിയമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |