ചണ്ഡിഗഢ് : മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിനയച്ച ശബ്ദ സന്ദേശത്തിലാണ് സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്‌വന്ദ് സിംഗ് പന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശാണെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. ഇതു കൂടാതെ ധരംശാലയിലെ നിയമസഭാ മന്ദിരത്തിന് മുന്നിൽ ഖലിസ്ഥാൻ പതാകകളും ബാനറുകളും സ്ഥാപിച്ചതും തങ്ങളാണെന്ന് പന്നു കൂട്ടിച്ചേർത്തു. മൊഹാലിയിലെ സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അല്ലെങ്കിൽ അത് ഷിംല ആസ്ഥാനത്ത് സംഭവിക്കുമെന്നും സിഖുകാരെ പ്രകോപിപ്പിക്കരുതെന്നും ശബ്ദ സന്ദേശത്തിലുണ്ട്. ശബ്ദ രേഖ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതിന്റെ ആധികാരികതയെപ്പറ്റി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ധരംശാല സംഭവത്തിൽ പന്നുവിനെതിരെ പൊലീസ് തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുത്തതിന് രണ്ടു ദിവസത്തിനകമാണ് മൊഹാലിയിലെ ആക്രമണം. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2019ൽ കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്. തിങ്കളാഴ്ച രാത്രിയാണ് പഞ്ചാബ് പൊലീസിന്റെ ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായ സ്‌ഫോടനത്തിൽ ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നുമുണ്ടായില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചാബിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതേവിടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |