കാസർകോട് : ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർഥി മരിക്കുകയും കുട്ടികൾ ഉൾപ്പെടെ 59 പേർ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്ത സംഭവത്തിൽ ടൗണിലെ ഐഡിയൽ ഫുഡ് പോയിന്റ് സ്ഥാപന ഉടമയെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയും പ്രവാസിയുമായ ചെറുവത്തൂർ പിലാവളപ്പിൽ സ്വദേശി കുഞ്ഞ്ഹമ്മദിനെ പിടികൂടുന്നതിനായാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ദുബായിൽ മകളുടെ കൂടെയാണ് കുഞ്ഞമ്മദ് താമസിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കരിവെള്ളൂർ എ.വി.സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഇ.വി.ദേവനന്ദ (16) മരിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ മാനേജറും പാർട്ണറും ഷവർമ ഉണ്ടാക്കിയ നേപ്പാളിയും ഉൾപ്പെടെ മൂന്നുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
രാസപരിശോധനാഫലം വൈകുന്നു
അതേസമയം ഷവർമ കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞ വിദ്യാർഥിനിയുടെ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകുകയാണ്. പെൺകുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇനിയും ലഭിക്കാത്തതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകുന്നതിന് പിന്നിൽ. പരിയാരം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോ. സജിത് എസ്. ശ്രീനിവാസ് ആണ് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഷിഗല്ല ബാക്ടീരിയ ബാധയെ തുടർന്ന് വിഷാംശം കാരണമാണ് ദേവനന്ദയുടെ മരണം സംഭവിച്ചതെന്ന് പ്രാഥമിക മൊഴിയാണ് പൊലീസ് സർജൻ അന്വേഷണ സംഘത്തിനു നൽകിയിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പൂർണ്ണമായ നിഗമനത്തിലെത്താൻ രാസപരിശോധനാഫലം കൂടി വരേണ്ടതുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |