തിരുവനന്തപുരം: ''ആരോടാണ് കൂലി ചോദിക്കേണ്ടത്? സർക്കാർ തന്നില്ലെന്ന് മാനേജ്മെന്റ് പറയുന്നു. മന്ത്രി പറയുന്നു കൂടുതലൊന്നും നൽകാനില്ലെന്ന്. യൂണിയൻകാർ സമരത്തെപ്പറ്റി പറയുന്നു, കൂലി ഇല്ലാതെ ജോലി എത്ര നാൾ ജോലി ചെയ്യണം?
ശരാശരി കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജീവിതപ്രശ്‌നമാണിത്. മാസം പകുതിയായിട്ടും ശമ്പളം ഇല്ല. കുടുംബച്ചെലവുകൾ, ചികിത്സ, വായ്പാ തിരിച്ചടവ് എല്ലാം മുടങ്ങി. സ്‌കൂൾ തുറക്കാറായി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഉള്ളതിനാൽ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചേക്കുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. 11ന് മന്ത്രി ആന്റണി രാജു മുഖ്യമന്ത്രിയെ കണ്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. മേയ് 5 ലെ പണിമുടക്കാണ് ശമ്പളവിതരണം മുടങ്ങാനെന്ന നിലപാടാണ് മന്ത്രി ആന്റണി രാജു എല്ലാദിവസവും പ്രതികരിക്കുന്നത്. സർക്കാരിനെ വിശ്വസിക്കാതെ പണിമുടക്ക് നടത്തിയ തൊഴിലാളികൾ അനുഭവിക്കട്ടെ'' എന്നായിരുന്നു മന്ത്രി പറഞ്ഞത്.
കെ.എസ്.ആർ.ടി.സി ശമ്പളം നൽകാൻ ബാങ്ക് വായ്‌പയെടുക്കുന്ന നടപടി മേയ് 20 കഴിയുമെന്ന സ്ഥിതിയിലാണ്. 82 കോടി രൂപയാണ് ശമ്പളവിതരണത്തിന് മാത്രം വേണ്ടത്. സർക്കാർ നൽകിയ 30 കോടി കൈവശമുണ്ട്. വായ്പ കിട്ടിയില്ലെങ്കിൽ പ്രതിദിന കളക്ഷനിൽ നിന്ന് ഇന്ധനച്ചെലവിനു ശേഷമുള്ള തുക ശമ്പളത്തിനായി തികയുംവരെ കാത്തിരിക്കണം. ഇതിന് പുറമേ കൺസോർഷ്യം വായ്‌പാതിരിച്ചടവുമുണ്ട്. സി.എം.ഡി ബിജുപ്രഭാകർ വിദേശത്തായതിനാൽ എക്സിക്യൂട്ടീവ് ഡയറക്ടർക്കാണ് ചുമതല. മുൻകാലബാദ്ധ്യതകൾ തീർക്കാൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വാങ്ങിയ 3000 കോടിയുടെ വായ്‌പാവ്യവസ്ഥകൾ മറ്റ് കടമെടുപ്പിനെയും തടയുന്നു. കൺസോർഷ്യം വായ്‌പാകാലത്ത് മറ്റു വായ്‌പകൾ പാടില്ലെന്നാണ് വ്യവസ്ഥ.
സമരം ചെയ്തത് ഗുണമായില്ല
മേയ് 6ന് എടുത്തുചാടി പണിമുടക്ക് നടത്തിയത് ഗുണം ചെയ്തില്ലെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. ജീവനക്കാരെ ആശ്വസിപ്പിക്കാൻ നേതാക്കൾക്കും കഴിയുന്നില്ല. തിരുവനന്തപുരത്ത് തുടങ്ങിയ സി.ഐ.ടി.യു ജനറൽ കൗൺസിലിൽ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനാണ് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) തീരുമാനം. മന്ത്രി നടത്തിയ തൊഴിലാളിവിരുദ്ധ പരാമർശങ്ങളുടെ ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ് ഈ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |