ഉദയ്പൂർ: മൂന്നു ദിവസത്തെ നവ്സങ്കൽപ് ചിന്തൻ ശിബിരത്തിലെ ചർച്ചകൾക്ക് ശേഷം നടത്തിയ പ്രഖ്യാപനങ്ങളും സംഘടനാ തലത്തിൽ വരേണ്ട ഭേദഗതികളും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുന്നത് തീരുമാനിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു.
മൂന്ന് ദിവസത്തിനുള്ളിൽ ടാസ്ക് ഫോഴ്സ് അംഗങ്ങളെ പ്രഖ്യാപിക്കും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഘടന, ചട്ടങ്ങൾ, വിവിധ തസ്തികകളിലെ നിയമനങ്ങൾ, പ്രചാരണം, മാദ്ധ്യമ വിഭാഗം, തിരഞ്ഞെടുപ്പ് മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളാണ് ടാസ്ക് ഫോഴ്സ് നിർദ്ദേശിക്കുക.
ചിന്തിൻ ശിബിരത്തിലെ പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാകും തീരുമാനങ്ങൾ വരിക. രാഷ്‌ട്രീയകാര്യ ഉപസമിതിയുടെ ശുപാർശകളിൽ ചിലതുമാത്രമാണ് പ്രഖ്യാപനത്തിൽ ഇടം നേടിയതെന്നും ബാക്കിയുള്ളവയും പരിഗണിക്കുമെന്നും സോണിയ പറഞ്ഞു.
പ്രവർത്തക സമിതിക്കുള്ളിൽ കോൺഗ്രസ് അദ്ധ്യക്ഷയ്ക്ക് രാഷ്‌ട്രീയ വിഷയങ്ങളിലും വെല്ലുവിളികളിലും ഉപദേശം നൽകാൻ പ്രത്യേക ഉപദേശക സമിതി രൂപീകരിക്കും. ഇതിലെ അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് സോണിയ അറിയിച്ചു.
പാർട്ടിയിൽ വിവിധ കമ്മിറ്റികളിൽ 50 ശതമാനം പദവികൾ 50 വയസിന് താഴെയുള്ളവർക്ക് നൽകാൻ ചിന്തൻ ശിബിരം തീരുമാനിച്ച സാഹചര്യത്തിൽ തന്നെപ്പോലെ പ്രായമായവർക്കുള്ളതാണ് ഉപദേശക സമിതിയെന്നും സോണിയ പറഞ്ഞു. നവ്സങ്കൽപ് ചിന്തൻ ശിബിരം പാർട്ടിയുടെ പുതിയ ഉദയം കുറിക്കുമെന്നും എല്ലാ പ്രതിസന്ധികളെയും മറികടക്കുമെന്നും സോണിയ ചൂണ്ടിക്കാട്ടി.
ഒക്ടോബർ 2ന് ഭാരത് ജോഡോ യാത്ര
ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനം മുതൽ സാമൂഹ്യ മൈത്രി ശക്തിപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ (ഇന്ത്യയെ ഒന്നിപ്പിക്കൽ) യാത്ര നടത്തുമെന്നും സോണിയ അറിയിച്ചു.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ഉയർത്തി കോൺഗ്രസ് നേരത്തെ തുടക്കമിട്ട ജന ജാഗരണ അഭിയാന്റെ രണ്ടാം ഘട്ടം ജൂൺ 15ന് ജില്ലാ തലങ്ങളിൽ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |