കൊച്ചി: നടുക്കടലിൽ നിന്ന് മത്സ്യബന്ധന ബോട്ട് കടത്തിക്കൊണ്ടു പോയ സംഭവം കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നു.
കുളച്ചൽ സ്വദേശി അരുൾ രാജാണ് ഈ സംഭവത്തിന് പിന്നിൽ. ഇയാൾ ബോട്ടിൽ മനുഷ്യക്കടത്ത് നടത്തുന്ന സംഘാംഗമാണെന്ന് സൂചനയുണ്ട്.
തമിഴ് തീവ്രവാദികൾ മുനമ്പത്തു നിന്നു ബോട്ടുകൾ വാങ്ങി കടത്തിക്കൊണ്ടു പോയ സംഭവങ്ങളിലും അരുൾ രാജ് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
കേരളത്തിൽ നിന്നു ബോട്ടുകൾ വാങ്ങി കൈമാറുന്ന ഇടനിലക്കാരനാണ് അരുൾ രാജ്. മേയ് 12ന് രാത്രിയാണ് വൈപ്പിൻ പള്ളത്താംകുളങ്ങര സ്വദേശി ജയന്റെ യു ആൻഡ് കോ എന്ന ബോട്ട് കുളച്ചലിലേക്ക് കടത്തിയത്. രാത്രി മത്സ്യബന്ധനം കഴിഞ്ഞ് നങ്കൂരമിട്ട് തൊഴിലാളികൾ ഉറങ്ങവേ ചൂണ്ടവള്ളത്തിലാണ് സംഘം എത്തിയത്. തൊഴിലാളികളെ കുളച്ചലിൽ ഇറക്കി ഇവർ കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഇതേ ബോട്ടിലെ സ്രാങ്കുമായുള്ള സാമ്പത്തിക തർക്കമാണു ബോട്ട് കടത്തിക്കൊണ്ടു പോവാൻ കാരണമെന്നാണു മത്സ്യത്തൊഴിലാളികളുടെ മൊഴി. കോസ്റ്റൽ പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്.
11നു രാത്രി മുരിക്കുംപാടത്തു നിന്നാണു 11 തൊഴിലാളികളുമായി ബോട്ട് ആഴക്കടൽ മത്സ്യബന്ധനത്തിനു പുറപ്പെട്ടത്. ആറു കുളച്ചൽ സ്വദേശികളും നാലു ഉത്തരേന്ത്യക്കാരും ഒരു മലയാളിയുമാണ് ബോട്ടിലുണ്ടായിരുന്നത്. കുളച്ചൽ പൊലീസും കോസ്റ്റ് ഗാർഡും ബോട്ട് കണ്ടെത്തിയെങ്കിലും അരുൾരാജിനെയും സംഘത്തെയും കുറിച്ചു വിവരം ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |