തിരുവനന്തപുരം: ഭർത്തൃവീട്ടിൽ പൊള്ളലേറ്റ് ദുരൂഹ സാഹചര്യത്തിൽ ഭിന്നശേഷിക്കാരിയായ മകൾ ശ്യാമ (29) മരിക്കാനിടയായ സംഭവത്തിൽ സ്ത്രീധന പീഡന ആരോപണവുമായി പിതാവ് റിട്ട. ഗവ. പ്രസ് ജീവനക്കാരനായ നാലാഞ്ചിറ മുണ്ടയ്ക്കൽ ലെയ്ൻ കൃഷ്ണഭവനിൽ മോഹനൻ. വനംവകുപ്പിലെ താത്കാലിക ജീവനക്കാരൻ ഭിന്നശേഷിക്കാരനായ ആറന്മുള കോഴിപ്പാലം സ്വദേശി വിനീത് വിശ്വനാഥന്റെ ഭാര്യയാണ് ശ്യാമ.
ഇക്കഴിഞ്ഞ ആറിന് പുലർച്ചെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിലാണ് ശ്യാമയെയും മകൾ ആദ്യശ്രീയെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. ചികിത്സയിലിരിക്കെ ഇരുവരും മരിച്ചു. ആറുവർഷം മുമ്പായിരുന്നു ശ്യാമയുടെ വിവാഹം.
വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്തൃഗൃഹത്തിൽ നിന്ന് ക്രൂരമായ പീഡനം ശ്യാമയ്ക്ക് നേരിടേണ്ടിവന്നുവെന്ന പിതാവ് ആരോപിച്ചു. അന്ധവിശ്വാസങ്ങളുടെ പേരിലും മകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഒരുതവണ ആഹാരത്തിൽ മുടി കിടന്നെന്നാരോപിച്ച് ശ്യാമയുടെ മുടി വിനീത് മുറിച്ചുമാറ്റിയെന്നും ആരോപിച്ചു. മകൾക്കും കുട്ടിക്കും ആവശ്യമുള്ള യാതൊന്നും വാങ്ങി നൽകിയിരുന്നില്ല. മകളെ പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കാനും അനുവദിച്ചിരുന്നില്ല. മകൾ ആത്മഹത്യചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മോഹനൻ പറയുന്നു.
മരണത്തെത്തുടർന്ന് സ്ത്രീധന പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്ന് ശ്യാമയുടെ കുടുംബം ആരോപിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. കേസ് അട്ടിമറിക്കാനും തെളിവുകൾ ഇല്ലാതാക്കാനും വിനീതും കുടുംബവും ശ്രമിക്കുന്നതായും അവർ ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകാനുള്ള ശ്രമത്തിലാണ് ശ്യാമയുടെ കുടുംബം.ശ്യാമയുടെ മൃതദേഹം ഇന്നലെ പൗഡിക്കോണത്തെ കുടുംബവീട്ടിൽ സംസ്കരിച്ചു. കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |