നെടുമങ്ങാട്: നിത്യേന നൂറുക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന വാളിക്കോട് -പേരുമല റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങൾ ഏറെയായി. റോഡ് നന്നാക്കാൻ നാളിതുവരെയായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വാളിക്കോട് ജുമാ മസ്ജിദ്, ദർശന ഹയർ സെക്കൻഡറി സ്കൂൾ, പേരുമല ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിൽ പോകുന്ന നിരവധി ആളുകൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ നാളുകൾ മാത്രം ബാക്കി നിൽക്കെ റോഡിലൂടെ ഇരുചക്രവാഹന യാത്ര പോലും ദുസഹമാണ്. മഴ കനത്തതോടെ റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ടുകളും പ്രത്യക്ഷമായി. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ റോഡിന്റെ ഗട്ടറിൽ വീണ് അപകടം സംഭവിക്കുന്നത് പതിവാണ്.
സ്കൂൾ വാഹനങ്ങൾ പലതും റോഡിലെ വലിയ കുഴിയിൽ വീഴുന്നതും പതിവാണ്. റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. അത്യാവശ്യം ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ചാൽ പോലും സവാരിക്ക് വരാറില്ല.ഇനിയെങ്കിലും ഈ റോഡിന് ശാപമോക്ഷം നൽകാൻ നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |