കോലഞ്ചേരി: പെരുമ്പാവൂർ പൊലീസ് സബ് ഡിവിഷൻ പരിധിയിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. മോഷ്ടാക്കളെ നേരിടാൻ നാട്ടുകാരെ ഉൾപ്പെടുത്തി പൊലീസ് മുൻകരുതലുകൾ സ്വീകരിച്ചിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ പെരുമ്പാവൂർ പൊലീസ് സബ് ഡിവിഷൻ പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 30 ലധികം മോഷണക്കേസുകളാണ്, ഇതിൽ അഞ്ചിലധികം കേസുകളും നടന്നത് പട്ടാപ്പകലും. കഴിഞ്ഞ ദിവസം പുക്കാട്ടുപടി കാഞ്ഞിരത്താൻമുഗൾ വിജയമ്മയുടെ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണ്ണം കവർന്നിരുന്നു. ഈ കേസിലെ പ്രതി മെഡിക്കൽ ഉപകരണങ്ങൾ വിൽക്കാനെന്ന പേരിൽ പ്രദേശത്ത് ചുറ്റിക്കറങ്ങി ആളില്ലാത്ത വീടു നോക്കി കവർച്ച നടത്തിയതാണെന്ന് പിന്നീട് തെളിഞ്ഞു. ഗർഭിണിയായ മകളുമൊത്ത് വിജയമ്മ
ആലുവയിലെ സ്വകാര്യാശുപത്രിയിൽ പോയ സമയത്തായിരുന്നു കവർച്ച. സമീപവാസിയായ സജീവന്റെ വീട്ടിലും ഇയാൾ എത്തിയിരുന്നു. സംശയം തോന്നിയ സജീവൻ ഇയാളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതാണ് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്. പുത്തൻകുരിശിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ ഏജന്റായിരുന്നു മോഷ്ടാവ്. പിന്നിലെ വാതിൽ തകർത്താണ് വീടിന് അകത്ത് കയറി അലമാര കുത്തിത്തുറന്നത്. ഇയാളെ തടിയിട്ടപറമ്പ് പൊലീസ് കവർച്ച നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പിടികൂടി.
മോഷണം തടയുന്നതിന് നാട്ടുകാരുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സഹായത്തോടെ വലിയ പദ്ധതികൾക്ക് കുന്നത്തുനാട് പൊലീസ് രൂപം നൽകിയിട്ടുണ്ട്. പൊലീസിനൊപ്പം വിവിധ മേഖലകളിൽ പട്രോളിംഗിനായി റസിഡെന്റ്സ് അസോസിയേഷനുകളും വ്യാപാര സംഘടനകളും രംഗത്തിറങ്ങുന്നു. മോഷണം തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ബോധവത്കരണ പരിപാടികളും തുടങ്ങി. വീട് പൂട്ടി പുറത്ത് പോകുന്നവർക്ക് കേരള പൊലീസിന്റെ പൊൽ ആപ്പിൽ ലോക്ക്ഡ് ഹൗസ് ഇൻഫൊർമേഷൻ സംവിധാനത്തിൽ വിവരം അറിയിക്കാവുന്നതാണ്. ആപ്പിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾക്ക് മറുപടി നൽകിയാൽ വീട് പൊലീസ് നിരീക്ഷണത്തിലാകും. ജയിലുകളിൽ നിന്നും ധാരാളം പ്രൊഫഷണൽ മോഷ്ടാക്കൾ പുറത്തിറങ്ങിയിട്ടുണ്ടെന്നും ജാഗ്രത വേണമെന്നും കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി. ഷാജൻ പറഞ്ഞു.
പൊലീസ് മുന്നറിയിപ്പുകൾ:
ഉറങ്ങുന്നതിനു മുമ്പ് വാതിലുകളും ജനലുകളും ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
പണവും ആഭരണങ്ങളും കിടപ്പുമുറിയിൽ സൂക്ഷിക്കുക.
ആരെങ്കിലും കോളിംഗ് ബെൽ അടിച്ചാൽ ഉടൻ വാതിൽ തുറക്കരുത്. ജനൽ തുറന്നുനോക്കി പരിചയക്കാരാണെന്ന് ഉറപ്പുവരുത്തി വാതിൽ തുറക്കുക.
പ്രായമായവർ താമസിക്കുന്ന വീടുകളിൽ അപരിചിതർ വന്നാൽ വാതിൽ തുറക്കരുത്, ജനലിലൂടെ മാത്രം സംസാരിക്കുക. അസമയത്ത് വീടിനുപുറത്ത് അസാധാരണ ശബ്ദം കേട്ടാൽ വാതിൽ തുറന്നു തനിയെ പുറത്തിറങ്ങരുത്.
ഡയറക്ട് മാർക്കറ്റിംഗുകൾക്കായി വീട്ടിലെത്തുന്നവരുടെ ഐ.ഡി കാർഡ് പരിശോധിക്കുക.
അപരിചിതരെ വീടുകളിൽ അടുപ്പിക്കരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |