മുംബയ്: ജർമൻ ഹോൾസെയിൽ-റീട്ടെയിൽ ശൃംഖലയായ മെട്രോ കാഷ് ആൻഡ് ക്യാരി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. 2003ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച കമ്പനി 2018-19 സാമ്പത്തിക വർഷം ലാഭത്തിൽ എത്തിയിരുന്നു. എന്നാൽ കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കമ്പനിയെ വീണ്ടും നഷ്ടത്തിലാക്കുകയായിരുന്നു.
2020-21 സാമ്പത്തിക വർഷം 23.33 കോടി രൂപയായിരുന്നു മെട്രോയുടെ അറ്റനഷ്ടം. ഇന്ത്യൻ ബിസിനിസിലെ ഭൂരിഭാഗം ഓഹരികളും 11,000-13,000 കോടിക്ക് വിൽക്കാനാണ് മെട്രോ എജി പദ്ധതിയിടുന്നത്. റിലയൻസ്, ടാറ്റ, അവന്യു സൂപ്പർമാർക്കറ്റ്, ആമസോൺ ഉൾപ്പടെയുള്ളവർ മെട്രോയെ ഏറ്റെടുക്കാൻ താത്പ്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ പ്രാരംഭഘട്ടത്തിലാണ്. അതേസമയം ഇന്ത്യയിൽ സഹകരിക്കാൻ പ്രാദേശിക നിക്ഷേപകരെയും മെട്രോ പരിഗണിക്കുന്നുണ്ട്.
ജിയോ മാർട്ട് ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ റിലയൻസ് ഉൾപ്പടെയുള്ളവർ റീട്ടെയിൽ രംഗത്ത് ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചതും ഇ-കൊമേഴ്‌സ് മേഖലയുടെ വളർച്ചയും മെട്രോയുടെ ലഭ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു. ഇതുവരെ 2000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇന്ത്യയിൽ കമ്പനിക്ക് ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |