ആലപ്പുഴ : ഏഴാം വയസിൽ എവിടേക്കോ മറഞ്ഞ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ 17വർഷം കണ്ണീരോടെ കാത്തിരുന്ന രാജു വിടവാങ്ങിയപ്പോൾ ഒരു നാടാകെ നൊമ്പരക്കടലിലായി. രാജുവിന്റെ മകൻ രാഹുലിന്റെ ദുരൂഹ തിരോധാനത്തിന് കഴിഞ്ഞ 18നാണ് 17 വർഷം തികഞ്ഞത്. ആലപ്പുഴ നഗരസഭയിൽ പൂന്തോപ്പ് (പഴയ ആശ്രമം) വാർഡിൽ രാഹുൽ നിവാസിൽ എ.ആർ.രാജു (58)വിന്റെയും മിനിയുടെയും മകനായ രാഹുലിനെ 2005 മേയ് 18ന് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ വെള്ളം കുടിക്കാൻ പോയതിനുശേഷമാണ് കാണാതായത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിൽ ഒരു തുമ്പും കിട്ടാതായതോടെ, രാഹുൽ എവിടെ എന്നത് നാടിന്റെ മുഴുവൻ ചോദ്യമായി മാറി.
മകന്റെ മടങ്ങിവരും കാത്ത് നീറിനീറി കഴിഞ്ഞ രാജുവിനെ ഞായറാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. രാഹുലിനെ കാണാതാകുമ്പോൾ രാജുവിന് വിദേശത്തായിരുന്നു ജോലി. മകനെ കാണാതായ വാർത്തയറിഞ്ഞ്, ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ രാജു രാഹുലിനെ കണ്ടെത്തുന്നതിനായി ഊണും ഉറക്കവും ഉപേക്ഷിച്ചിറങ്ങി. അന്വേഷണം ഊർജ്ജിതമാക്കാൻ നിയപോരാട്ടം നടത്തി.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം ഫലം കാണാത്തതിനെത്തുടർന്നാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങൾ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല. ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഫലമില്ലാതായതോടെ അന്വേഷണം അവസാനിപ്പിക്കാൻ 2013ൽ സി.ബി.ഐ. തീരുമാനിച്ചു.
ഇതു ചോദ്യംചെയ്തു രാഹുലിന്റെ ബന്ധുക്കൾ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യം ചെയ്തില്ലെന്ന വാദത്തിൽ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാൻ കോടതി നിർദ്ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ 2015ൽ വീണ്ടും കോടതിക്കു റിപ്പോർട്ടു നൽകി. ഇനിയൊന്നും ചെയ്യാനില്ലെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചു. എങ്കിലും ഒരുനാൾ രാഹുൽ മടങ്ങിവരുമെന്ന പ്രതീക്ഷ രാജുവിനും മിനിക്കും ഉണ്ടായിരുന്നു. ഇതിനിടയിൽ രാഹുലിന് ഒരു അനിയത്തി പിറന്നു. പേര് ശിവാനി. ഒരിക്കലും കണ്ടിട്ടില്ലാത്ത ജ്യേഷ്ഠനായി കുഞ്ഞനുജത്തിയും കാത്തിരിപ്പായി.
മനോവിഷമത്തിന് പുറകേ രോഗവും
പിന്നീട് രാജു കുവൈറ്റിലേക്ക് ജോലിക്കായി പോയെങ്കിലും പ്രമേഹ രോഗബാധയെ തുടർന്ന് മടങ്ങിയെത്തി. ശാരീരിക അസ്വസ്ഥതകളും മകന്റെ തിരോധാനവും മാനസികമായി തളർത്തി. ഇതിനിടയ്ക്ക് സാമ്പത്തിക പരാധീനതകളുമായി. മിനിക്ക് ലഭിച്ച കൺസ്യൂമർ ഫെഡിലെ താൽക്കാലിക ജോലി മാത്രമായിരുന്നു പിന്നീട് കുടുംബത്തിന്റെ ഏക ആശ്രയം. വീണ്ടും വിദേശത്തു പോകാനുള്ള ആഗ്രഹത്തിൽ ഞായറാഴ്ച കളമശ്ശേരിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ രാജു വീട്ടിൽ നിന്നിറങ്ങിയിരുന്നു. ഇതിനുശേഷമാണ് മിനി റഓലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയത്. തിരികെ എത്തിയപ്പോഴാണ് രാജു
ജീവിതം അവസാനിപ്പിച്ച് മടങ്ങിയ വിവരം അറിയുന്നത്. ഇന്റർവൂവിന് പോയ രാജുവിനെ പകൽ വീട്ടിൽ കണ്ടിരുന്നതായി അയൽപക്കക്കാർ പറഞ്ഞു. വൈകിട്ടാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ രാജുവിനെ കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |