പെരുമ്പാവൂർ: ഇരുപത്തിയഞ്ചിലധികം മോഷണക്കേസുകളിൽ പ്രതിയായ ഉടുമ്പൻചോല ബഥേൽ തേക്കുംകാട്ടിൽ ജിജോ (43)യെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പിടിക്കപ്പെടുമ്പോൾ ആലുവയിലെ ബാറിൽ ജോലിചെയ്യുകയായിരുന്നു. രാത്രി കറങ്ങിനടന്ന് വീടുകൾ കണ്ടെത്തിയശേഷം ജോലിക്കിടെ ലീവെടുത്ത് വീട്ടിലേക്കെന്ന് പറഞ്ഞ് മുങ്ങി മോഷണശേഷം ബാറിൽ തിരിച്ചെത്തുന്നതാണ് രീതി. കഴിഞ്ഞ ജനുവരിയിൽ കുറുപ്പംപടിയിൽ നിന്ന് ഒന്നരപ്പവൻ സ്വർണവും പണവും വടക്കാഞ്ചേരിയിൽനിന്ന് മൂന്ന് പവൻ സ്വർണവും പാലക്കാട് മംഗലം ഡാമിൽനിന്ന് ഒന്നേകാൽ പവൻ സ്വർണവും മോഷ്ടിച്ചത് ഇയാളാണെന്ന് തെളിഞ്ഞു. മോഷണക്കേസിൽ മുമ്പും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2020 സെപ്തംബറിൽ ജയിൽമോചിതനായ ശേഷവും മോഷണം തുടരുകയായിരുന്നു. ആർഭാടജീവിതം നയിക്കുന്നതിനാണ് മോഷണമെന്നാണ് മൊഴി. മോഷണം തടയുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. എ.എസ്.പി അനൂജ് പലിവാൽ, എസ്.എച്ച്.ഒമാരായ അരുൺ കെ.പവിത്രൻ, ആർ.രഞ്ജിത്, എസ്.ഐ വിപിൻ , എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ മാരായ പി.എ അബ്ദുൽ മനാഫ് (കുന്നത്തുനാട്), എം.ബി. സുബൈർ, എൻ.പി അനിൽകുമാർ, ടി.എൻ. മനോജ് കുമാർ, സുധീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |