ന്യൂഡൽഹി: എൻ.സി.പി നേതാവും മഹാരാഷ്ട്ര എം.പിയുമായ സുപ്രിയ സുലെയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. 'രാഷ്ട്രീയം അറിയില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യുന്നതാണ് നല്ലതെന്നാണ് സുലയെ ലക്ഷ്യമിട്ട് പാട്ടീൽ പറഞ്ഞത്.
ഒ.ബി.സി ക്വാട്ടയ്ക്കായുള്ള മഹാരാഷ്ട്രയുടെ പോരാട്ടത്തെ മദ്ധ്യപ്രദേശിന്റെ സംവരണപോരാട്ടവുമായി സുലെ താരതമ്യപ്പെടുത്തിയതാണ് പാട്ടീലിനെ ചൊടിപ്പിച്ചത്. ഒ.ബി.സി ക്വാട്ടയ്ക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന് എങ്ങനെയാണ് സുപ്രീംകോടതിയിൽ നിന്നും പച്ച സിഗ്നൽ ലഭിച്ചതെന്ന് സുലെ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പാട്ടീലിന്റെ സ്ത്രീവിരുദ്ധ പരാമർശം.
മഹാരാഷ്ട്രയിലെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യം സുപ്രീംകോടതി മരവിപ്പിച്ച ഒ.ബി.സി ക്വാട്ട കിട്ടുന്നതിനായി വേണ്ടത്ര പ്രവർത്തിച്ചില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ ട്വീറ്റ് ചെയ്തു.
'ഇന്ത്യയിലെ അനേകം കഠിനാദ്ധ്വാനികളും കഴിവുള്ളവരുമായ സ്ത്രീകളിൽ ഒരാളായ വീട്ടമ്മയും അമ്മയും നല്ല രാഷ്ട്രീയക്കാരിയുമായ എന്റെ ഭാര്യയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ബി.ജെ.പി നേതാവിന്റെ പരാമർശം എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതിനാണെന്നും' സദാനന്ദ് ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |