തിരുവനന്തപുരം: ബാർട്ടൺഹിൽ സ്വദേശിയും ഒാട്ടോറിക്ഷാ ഡ്രെെവറുമായ അനിൽകുമാർ എന്ന അനിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിഷ്‌ണു എസ്. ബാബു എന്ന ഗുണ്ടുകാട് ജീവൻ, ഇയാളുടെ ബന്ധുവും സുഹൃത്തുമായ മനോജ് എന്നിവരെ കോടതി ജീവപര്യന്തം കഠിനതടവിനും പിഴയ്‌ക്കും ശിക്ഷിച്ചു. ജീവന്റെ ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച കോടതി ഇയാളെ 15 വർഷം ജയിലിന് പുറത്ത് ഇറക്കരുതെന്നും ഉത്തരവിട്ടു. ജീവന് 1,05000 രൂപയാണ് പിഴ. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. മനോജിന് 40,000 രൂപയാണ് പിഴ. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴ് മാസം തടവ് അനുഭവിക്കണം. നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. ലില്ലിയുടേതാണ് ഉത്തരവ്.
2019 മാർച്ച് 24നാണ് ബാർട്ടൺഹിൽ ജംഗ്ഷനിൽ വച്ച് രാത്രി പത്തരയ്‌ക്കാണ് പിറകിലൂടെ എത്തിയ ജീവൻ അനിയെ വെട്ടി വീഴ്‌ത്തിയത്. എട്ട് വെട്ടുകളിൽ തലയ്‌ക്ക് ഏറ്റ മാരകമായ മുറിവാണ് മരണ കാരണമായത്. റോഡിൽ രക്തം വാർന്ന് കിടന്ന അനിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും പ്രതികൾ ആരെയും അനുവദിച്ചിരുന്നില്ല. പിന്നീട് പൊലീസ് എത്തിയാണ് അനിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രതികളെ ഭയന്ന് കേസിലെ എല്ലാ സാക്ഷികളും കൂട്ടത്തോടെ കൂറ് മാറിയിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയ ശേഷം കൂറ് മാറിയ ഒമ്പത് സാക്ഷികളെ പ്രതികളാക്കി കേസെടുക്കാൻ കോടതി പൊലീസിന് അനുമതി നൽകിയിരുന്നു.
സംഭവസമയം പ്രതികൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശാസ്ത്രീയ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിനായി പ്രതികളുടെ മൊബെെൽ ടവർ ലൊക്കേഷൻ ഡീ-കോഡ് ചെയ്ത ശേഷം കേരള ലാൻഡ് മിഷനെ കൊണ്ട് ഡയഗ്രം വരപ്പിച്ച് പ്രതികളുടെ സാന്നിദ്ധ്യം പ്രോസിക്യൂഷൻ ഉറപ്പ് വരുത്തി. പ്രതികൾ പിഴ തുക ഒടുക്കിയാൽ അത് കൊല്ലപ്പെട്ട അനിയുടെ വിധവയ്‌ക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. നിരവധി കാപ്പ കേസുകളിലെ പ്രതിയായിരുന്നു കേസിലെ ഒന്നാം പ്രതിയായ ജീവൻ. കേരള പൊലീസിന്റെ ഗുണ്ടകളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന ഒാപ്പറേഷൻ ബോൾട്ടിൽ പിടിക്കപ്പെട്ട് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് അനിയെ ജീവൻ വെട്ടി കൊലപ്പെടുത്തിയത്. കൊടുംകുറ്റവാളിയായ ഇയാൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവൺമെന്റ് പ്ളീഡർ വെമ്പായം എ. എ. ഹക്കീം ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |