കൊച്ചി: മാതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ 48കാരൻ പുനർവിവാഹത്തിന് പരസ്യം നൽകിയത്. തൊട്ടടുത്ത ദിവസം താത്പര്യം അറിയിച്ച് ഫോണിലേക്കെത്തിയ വിളി പക്ഷേ, തുറന്നത് പുതുജീവിതമായിരുന്നില്ല, ജില്ലാ ജയിലിന്റെ ഇരുമ്പഴിയായിരുന്നു.
രണ്ടാംകെട്ട് തട്ടിപ്പ് സംഘമായിരുന്നു പിന്നിൽ. കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഒരുകോടിയോളം രൂപയും ആവശ്യപ്പെട്ടു. ജയിൽമോചിതനായതിന് പിന്നാലെ സംഘത്തിൽ നിന്നുള്ള നിരന്തരഭീഷണി സഹിക്കവയ്യാതെ 48കാരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിൽ പിടിമുറുക്കിയിട്ടുള്ള രണ്ടാംകെട്ട് തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സ്ത്രീകളുൾപ്പെടുന്നതാണ് സംഘം. ഇത്തരം തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണെന്ന് പൊലീസ് പറയുന്നു.
പുനർവിവാഹത്തിന്റെ കാര്യത്തിൽ സ്വീകരിക്കുന്ന വിട്ടുവീഴ്ച്ചകളാണ് തട്ടിപ്പ് സംഘം മുതലെടുക്കുന്നത്. സ്ത്രീകൾ നേരിട്ട് വിളിച്ചാണ് ബന്ധം ഉറപ്പിക്കുന്നതും മുന്നോട്ടു കൊണ്ടുപോവുന്നതും.
വിവാഹ ആലോചന നൽകുന്നത് സ്ത്രീകളാണെങ്കിൽ നേരെ തിരിച്ചാവും സ്ഥിതി. പ്രധാനമായും സ്വത്ത് വിവരങ്ങളെല്ലാം തന്ത്രത്തിൽ മനസിലാക്കുകയാണ് ആദ്യ ഘട്ടം. ഒറ്റ മകനാണെങ്കിൽ കെണിയിൽ വീഴ്ത്താൻ ഉറപ്പിച്ചാകും പിന്നീടുള്ള ഒരോ നീക്കവും. ഇതിന് 'ചെറുക്കന്റെ' നമ്പർ ചോദിച്ചുവാങ്ങും. പിന്നീട് ഇയാളുമായി സംസാരിച്ച് പിരിയാൻ കഴിയാത്തവിധം അടുപ്പിക്കും. തട്ടിപ്പ് സംഘാംഗങ്ങൾ തന്നെയാകും അമ്മാവനും അമ്മായിയുമെല്ലാമായി പെണ്ണുകാണലിന് മുന്നിലുണ്ടാകുക. ചില കാര്യങ്ങൾക്കായി നാട്ടിൽ വരുന്നുണ്ടെന്നും മറ്റും പറഞ്ഞ് റൂമെടുപ്പിക്കുകയും ഇവിടെവച്ച് തന്ത്രപൂർവ്വം ഫേട്ടോ കൈക്കാലാക്കും. പിന്നീട് പീഡനപരാതി നൽകി വൻതുക ആവശ്യപ്പെടുകയാണ് ഇവർ ചെയ്യുക.
തട്ടിപ്പിന്റെ 'ഉണ്ണിയാർച്ച '
ബാങ്ക് ജോലിക്ക് പുറമെ എറണാകുളത്ത് വസ്ത്ര നിർമ്മാണ യൂണിറ്റുകളുള്ള 48കാരനെ ഉണ്ണിയാർച്ചയുടെ കുടുംബത്തിലെ എട്ടാം തലമുറയിലെ അംഗമാണെന്നാണ് യുവതി വിശ്വസിപ്പിച്ചത്. ഇടുക്കിയിലാണ് താമസമെങ്കിലും തൃശൂരിലെ വീട്ടിലായിരുന്നു പെണ്ണുകാണൽ ചടങ്ങ്. ബന്ധുക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയെങ്കിലും യുവതിയുമായി അടുത്തതോടെ ആലോചനയുമായി മുന്നോട്ട് പോയി. ഇതിനിടെ യുവതി 48കാരന്റെ വസ്ത്ര നിർമ്മാണ യൂണിറ്റിൽ രണ്ടരലക്ഷത്തോളം രൂപ നിക്ഷേപിച്ചു. ഇവിടെ ജോലിയും ഉറപ്പാക്കി. യൂണിറ്റിൽ വച്ച് ആലിംഗനം ചെയ്ത് ഫേട്ടോ കൈക്കലാക്കിയെന്നും ഏതാനും ദിവസം കഴിഞ്ഞ് പീഡിച്ചുവെന്ന് കാട്ടി ഇവർ വ്യാജ പരാതി നൽകി കുടുക്കിയെന്നുമാണ് 48കാരൻ പറയുന്നത്. യുവതിയും കൂട്ടാളിയും ജയിലിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മറ്റൊരു പരാതിയും ഇയാൾ നൽകിയിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകും. ഇനിയൊരാൾക്കും ഇത്തരമൊരു അസ്ഥയുണ്ടാകരുത്
ഇരയായ ബാങ്ക് ജീവനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |