ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ ഛാപിയ ഗ്രാമത്തിൽ മൂന്നുസഹോദരിമാരെയും രണ്ടു കുട്ടികളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭർതൃവീട്ടിലെ പീഡനമെന്ന് റിപ്പോർട്ട്. കാലു മീണ (25) മമത(23) കമലേഷ് (20) എന്നിവരാണ് കാലുവിന്റെ രണ്ടുകുട്ടികളുമായി കിണറ്റിൽ ചാടിയത്. നാല് വയസ്സുള്ള ആൺകുട്ടിയും 27 ദിവസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. മമതയും കമലേഷും ഗർഭിണികളായിരുന്നു. മേയ് 25ാം തീയതി മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സഹോദരിമാരായ മൂന്നുപേരെയും ഒരേ കുടുംബത്തിലെ മൂന്ന് സഹോദരന്മാരാണ് വിവാഹം കഴിച്ചത്. ഒറ്റ വീട്ടിൽ താമസിച്ചിരുന്ന ഇവരെ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാപിതാക്കൾ പതിവായി ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. മർദ്ദനമേറ്റ് പരിക്കേറ്റ കാലു നേരത്തെ ആശുപത്രിയിലായിരുന്നു. ഇവരിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയില്ലെങ്കിലും മരിക്കാൻ പോകുകയാണെന്ന സൂചന നൽകി വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു.
''ഞങ്ങൾ ഇപ്പോൾ പോവുകയാണ്. എല്ലാവരും സന്തോഷമായിരിക്കുക. ഭർതൃമാതാപിതാക്കളാണ് ഞങ്ങളുടെ മരണത്തിന് കാരണം. എല്ലാദിവസവും മരിക്കുന്നതിനെക്കാൾ നല്ലത് ഒരൊറ്റ തവണ മരിക്കുന്നതാണ്. അതിനാൽ ഞങ്ങളെല്ലാവരും ഒരുമിച്ച് മരിക്കുകയാണ്. അടുത്ത ജന്മത്തിലും ഞങ്ങൾ ഒരുമിച്ചുണ്ടാകും. ഞങ്ങൾക്ക് ഒരിക്കലും മരിക്കണമെന്ന് ആഗ്രഹമില്ല, പക്ഷേ, ഭർതൃമാതാപിതാക്കൾ ഞങ്ങളെ ഉപദ്രവിക്കുകയാണ്. ഞങ്ങളുടെ മരണത്തിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തരുതെന്നും"" ഹിന്ദിയിൽ എഴുതിയ സന്ദേശത്തിൽ പറയുന്നു.
പഠിച്ച് ജോലി കണ്ടെത്തണമെന്നായിരുന്നു ഇവരുടെ ആഗ്രഹമെങ്കിലും മദ്യപാനികളായ ഭർത്താക്കൻമാർ സമ്മതിച്ചിരുന്നില്ല. കാലുവും കമലേഷും പഠിക്കുന്നുണ്ടായിരുന്നു. കമലേഷ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്നു. തങ്ങളുടെ സഹോദരിമാർക്ക് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്ന് സഹോദരൻ ബൻവാരി മീണയുടെ ആരോപണം. സ്ത്രീധനപീഡനത്തിന് ഇവരുടെ ഭർതൃവീട്ടുകാർക്കെതിരെ കേസെടുത്തെന്നും അന്വേഷണം പൂർത്തിയായ ശേഷം നടപടികളെടുക്കുമെന്നും ജയ്‌പൂർ റൂറൽ എസ്.പി മനീഷ് അഗർവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |