ഇടുക്കി: തേയിലത്തോട്ടത്തിൽ ഇരിക്കവേ, ആൺസുഹൃത്തിനെ മർദ്ദിച്ച് ഓടിച്ചശേഷം അന്യസംസ്ഥാന തൊഴിലാളികളുടെ 15കാരിയായ മകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ പൂപ്പാറ സ്വദേശികളായ നാലുപേരെ ശാന്തൻപാറ പൊലീസ് അറസ്റ്റുചെയ്തു. പൂപ്പാറ സ്വദേശികളായ സാം എന്ന സാമുവൽ (19), അരവിന്ദ് (22), പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്. പൂപ്പാറ സ്വദേശികളായ മറ്റ് രണ്ട് പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നു. ഇവർക്കായി പൊലീസ് തിരുനെൽവേലിയിലും തേനിയിലും അന്വേഷണം ഊർജിതമാക്കി. ഇവരെല്ലാം തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തും മറ്റൊരു കൂട്ടുകാരനും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇരുവരും പശ്ചിമബംഗാൾ സ്വദേശികളാണ്.
ഞായറാഴ്ച വൈകിട്ട് നാലരയോടെ പൂപ്പാറ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ തേയില തോട്ടത്തിലായിരുന്നു സംഭവം. പശ്ചിമബംഗാൾ സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഇവിടെ സംസാരിച്ചിരിക്കുന്നതിനിടെയാണ് സംഘം എത്തിയത്. സുഹൃത്തിനെ മർദ്ദിച്ച് ഓടിച്ചു വിട്ടശേഷമാണ് പെൺകുട്ടിയോട് അതിക്രമം കാട്ടിയത്. പെൺകുട്ടിയുടെ കരച്ചിൽകേട്ട് വഴിയാത്രക്കാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുമ്പിലെത്തിച്ച് രഹസ്യ മൊഴിയെടുത്തു. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പുസ്വാമിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |