വർക്കല: വർക്കല മുണ്ടയിൽ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ ആറംഗ ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചിറക്കര ശാസ്ത്രി മുക്ക് റോഡുവിള വീട്ടിൽ ശരൺ(25), നടയ്ക്കൽ കല്ലുവാതുക്കൽ അടുതല കൂരക്കളി റോഡ് വിള പുത്തൻവീട്ടിൽ പ്രിൻസൺ (32), കല്ലുവാതുക്കൽ നടക്കൽ ചരുവിള വീട്ടിൽ സന്തോഷ്(43) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 25ന് വൈകുന്നേരം മുണ്ടയിൽ പുണർതം വീട്ടിൽ ഷിബു (45)നെ വർക്കല പാർക്ക് ബാറിന്റെ മുന്നിൽ നിന്ന് കാറിൽ തട്ടിക്കോണ്ടുപോയി മർദ്ദിച്ച് അവശനാക്കുകയും മൊബൈൽ ഫോണും പണവും അപഹരിച്ച ശേഷം മുത്താനയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. മറ്റു മൂന്ന് പേർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. കേസ് അന്വേഷിച്ചു വരവെ പ്രതികൾ കാറിൽ വർക്കലയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ. വി. എസ്.
പ്രശാന്ത്, സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, എസ്. സി. പി. ഒ. സനൽ,
സി. പി. ഒ.മാരായ പ്രശാന്ത കുമാരൻ, സുധീർ, സുരേഷ്, റാം ക്രിസ്റ്റിൻ എന്നിവരടങ്ങിയ സംഘം നടയറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |