കൊല്ലം: നീണ്ട ഇടവേളയ്ക്ക് ശേഷം നഗരത്തിലെ സ്കൂളുകൾ തുറന്നതോടെ
തകർന്ന റോഡുകൾ വലിയ കെണിയായി. കാലവർഷം കൂടിയെത്തിയതോടെ തകർന്നവ കുളവുമായി. ഞാങ്കടവ് പദ്ധതിക്കായി കുഴിച്ചിട്ട നഗരത്തിലെ മിക്ക റോഡുകളും സഞ്ചാരയോഗ്യമല്ലാതെ തന്നെ തുടരുകയാണ്.
പൈപ്പ് സ്ഥാപിക്കാൻ വെട്ടിക്കുഴിച്ച മിക്ക റോഡുകളും മണ്ണിട്ടു നികത്തിയതല്ലാതെ ബലപ്പെടുത്തി ടാറിംഗ് ചെയ്യാത്തതിനാൽ ചെറിയ മഴയിൽ പോലും ചെളിക്കുണ്ടായി മാറി.
അയത്തിൽ- ചെമ്മാൻമുക്ക് റോഡിലൂടെയുളള യാത്ര തീർത്തും ദുരിതപൂർണ്ണമാണ്. വിമലഹൃദയ സ്കൂളിലെത്താൻ നൂറുകണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡുകൂടിയാണിത്. കുഴിയും ചെളിയും നിറഞ്ഞ് ഗതാഗതം താറുമാറായ റോഡിന്റെ നവീകരണ ജോലികൾ ആരംഭിച്ചെങ്കിലും ഒരു കിലോമീറ്റർ പോലും പൂർത്തിയാക്കാനായില്ല. നവീകരണം ആരംഭിച്ചതോടെ ഇതുവഴിയുളള ബസ് സർവീസും നിലച്ചു. മറ്റു വലിയ വാഹനങ്ങൾക്കും യാത്ര അസാദ്ധ്യമായി. ഇരുചക്ര വാഹനങ്ങൾക്ക് കഷ്ടിച്ച് പോകാമെന്നുമാത്രം. മഴ പെയ്താൽ പാത ചെളിക്കുണ്ടാകും. ശ്രദ്ധയൊന്ന് തെറ്റിയാൽ വീഴുമെന്നുറപ്പ്. ഇരുചക്ര യാത്രക്കാർ ചെളിയിൽ തെന്നി വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്.
റോഡ് തകർന്നു,
കച്ചവടം പൂട്ടി
മഴയൊഴിഞ്ഞു നിൽക്കുമ്പോൾ കനത്ത പൊടിശല്യമാണ് മറ്റൊരു തലവേദന. റോഡിന്റെ തകർച്ച കാരണം ഈ ഭാഗത്തെ കച്ചവട സ്ഥാപനങ്ങൾ ഒന്നൊന്നായി അടച്ചു പൂട്ടുകയാണ്. റെയിൽവേ സ്റ്റേഷൻ മുതൽ ഫാത്തിമ മാതാ കോളേജ് വരെയുളള റോഡും സഞ്ചാര യോഗ്യമല്ല.
കുടിവെളള പദ്ധതിക്കായി വെട്ടിക്കുഴിച്ച ഈ റോഡ് മണ്ണിട്ടുറപ്പിക്കുക മാത്രമാണ് ചെയ്തത്. ചെറിയ മഴയിൽ പോലും ഇവിടെയും ചെളി നിറയും. ചിന്നക്കട എസ്. എം.പി, ക്യു.എ.സി റോഡുകളും തകർച്ചയിലാണ്. ബെൻസിംഗർ ആശുപത്രി - താമരക്കുളം റോഡും പൈപ്പിടാൻ വെട്ടിക്കുഴിച്ചിട്ടതല്ലാതെ പൂർവ്വസ്ഥിതിയിലാക്കിയില്ല. കൊച്ചുപിലാംമൂട്- പളളിത്തോട്ടം റോഡും കുഴിയും വെളളക്കെട്ടുമായി യാത്രക്കാരെ വെല്ലുവിളിക്കുകയാണ്.
ഓട 'പണിയാണ് '
റോഡ് പോലെ തന്നെ നഗരത്തിലെ ഓടകളുടെ അവസ്ഥയും ദയനീയമാണ്.
പല ഓടകളുടെയും മൂടി തകർന്ന നിലയിലാണ്. മഴക്കാലമായതോടെ
ഓടകൾ നിറഞ്ഞ് മലിനജലം റോഡിൽ കെട്ടിക്കിടക്കുകയാണ്.
ഓട ശുചീകരണത്തിന്റെ ഭാഗമായി മാറ്റിയിട്ട സ്ളാബുകളും ടൈലുകളും വഴിയിൽ തന്നെ കിടപ്പുണ്ട്. ഇത് അപകടം വർദ്ധിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |