ആലപ്പുഴ: നീണ്ട ഇടവേളയ്ക്കു ശേഷം,വള്ളംകളിയെന്ന ആവേശത്തിൽ ആറാടാനുള്ള തയ്യാറെടുപ്പിലാണ് ആലപ്പുഴ. ജലോത്സവങ്ങളിലെ കന്നി പോരാട്ടമായ ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ അഭിമാനമായ നെഹ്റു ട്രോഫി വള്ളംകളി ഇത്തവണ അരങ്ങേറുമെന്ന കാര്യത്തിൽ ഉറപ്പായി.
2018ലെ പ്രളയകാലത്തോടെയാണ് ജലോത്സവങ്ങളുടെ ട്രാക്ക് തെറ്റിയത്. കനത്ത വെള്ളപ്പൊക്കം 2019ലും തൊട്ടടുത്ത തവണ കൊവിഡും റെഡ് സിഗ്നൽ കാണിച്ചതോടെ കളിവള്ളങ്ങൾക്ക് തുഴയെറിയാനായില്ല. നെഹ്റുട്രോഫി മത്സരം അരങ്ങേറാത്തതിനാൽ ഇതോടനുബന്ധിച്ചുള്ള ചാമ്പ്യൻസ് ബോട്ട് ലീഗും വെള്ളത്തിലായി. മത്സരം നടന്നില്ലെങ്കിലും വള്ളങ്ങളുടെ പരിപാലനത്തിന് ലക്ഷങ്ങളാണ് കരക്കാരുടെയും ഉടമകളുടെയും പോക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷങ്ങളിൽ ചിലവായത്.
മൂലം വള്ളംകളി ജൂലായ് 12ന്
കളിവള്ളങ്ങളെ പങ്കെടുപ്പിച്ചുള്ള വള്ളം കളി ആദ്യം അരങ്ങേറുക ജൂലായ് 12ന് ചമ്പക്കുളത്താറ്റിലാണ്. മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 9 വളളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. വെപ്പ് എ ഗ്രേഡ് വള്ളം- മൂന്ന്, ഓടി -മൂന്ന് എന്നിങ്ങനെയാണ് മറ്റ് വള്ളങ്ങൾ. ഫണ്ടിന്റ ലഭ്യതക്കനുസരിച്ചു കൂടുതൽ വള്ളങ്ങളെ പങ്കെടുപ്പിക്കും. മത്സരത്തിനിറങ്ങേണ്ട ക്ലബുകൾ പലതും ആലോചനായോഗങ്ങൾ ആരംഭിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന ടീമിന് ചുരുങ്ങിയത് ഒരു മാസത്തെ പരിശീലനമെങ്കിലും വേണ്ടിവരും. പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കി വ്യായാമവും ചിട്ടയായ ഭക്ഷണരീതിയും പിന്തുടർന്നാണ് പരിശീലനം. നാട്ടുകാർ തുഴച്ചിലുകാരായി ഇറങ്ങുന്ന ക്ലബുകളും, നേവി ഉദ്യോഗസ്ഥർ , പട്ടാളക്കാർ, അന്യസംസ്ഥാനക്കാർ തുടങ്ങിയവരെ ഇറക്കുന്ന ക്ലബുകളുമുണ്ട്. കൊവിഡ് പിടിമുറുക്കാതെയും പ്രളയം പാഞ്ഞെത്താതെയുമിരുന്നാൽ ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച പുന്നമടയാറ്റിൽ നെഹ്റുട്രോഫി വള്ളംകളിക്ക് നയമ്പെറിയാനാകും.
സാമ്പത്തിക പാക്കേജ് വേണം
തുഴച്ചിൽ ടീമുകൾക്ക് പുനരുജ്ജീവനം നൽകുന്നതിനായി സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ടീമുകൾ ആവശ്യപ്പെടുന്നു. വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന തുഴച്ചിലുകാരെ കൂട്ടിയോജിപ്പിച്ച് ടീം രൂപീകരിക്കണം. മികച്ച ടീമുകൾക്ക് പോലും ചുരുങ്ങിയത് മൂന്നാഴ്ച ക്യാമ്പ് പരിശീലനം ആവശ്യമാണ്.
ജലോത്സവത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ക്ലബ്ബുകൾ ആലോചനായോഗങ്ങൾ ആരംഭിച്ചു. വള്ളംകളി ആലപ്പുഴക്കാർക്ക് രക്തത്തിൽ അലിഞ്ഞ വികാരമാണ്. മത്സരം തിരിച്ചുവരുമ്പോൾ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് പങ്കെടുക്കാൻ ടീമുകളെത്തും.
- കെ.എ. പ്രമോദ്, രക്ഷാധികാരി, യുണൈറ്റഡ് ബോട്ട് ക്ളബ്, കൈനകരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |