തൃശൂർ: കൊണ്ടുപിടിച്ച് ശുചീകരണപ്രവർത്തനം നടന്നെങ്കിലും അപ്രതീക്ഷിതമായി തിമിർത്തു പെയ്ത വേനൽമഴയിൽ ഇഴജീവികൾ പുറത്തിറങ്ങുന്നത് സ്കൂൾ അധികൃതർക്ക് ആശങ്കയാകുന്നു. കഴിഞ്ഞദിവസം പുറനാട്ടുകരയിലെ സ്‌കൂളിൽ നിന്ന് അണലിയെ പിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ വടക്കാഞ്ചേരിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റത്.
സ്‌കൂൾ തുറന്നാലും ശുചീകരണപ്രവർത്തനം ആവർത്തിക്കണമെന്ന സന്ദേശമാണിത് നൽകുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.
വടക്കാഞ്ചേരിയിലെ സ്‌കൂളിൽ ശുചീകരണപ്രവർത്തനം സ്‌കൂൾ തുറക്കുന്നതിന് മുൻപേ നടന്നതാണ്. പക്ഷേ, സ്‌കൂളിന് പിന്നിലും പരിസരത്തുമുള്ള സ്ഥലങ്ങളിൽ നിന്ന് പാമ്പ് എത്തിയതാകാമെന്നാണ് കരുതുന്നത്. സ്‌കൂൾ മതിലും ക്‌ളാസ് മുറികളും ദ്വാരങ്ങളുണ്ടെങ്കിൽ അതെല്ലാം അടയ്ക്കണമെന്ന ആവശ്യവും രക്ഷിതാക്കൾ ഉന്നയിക്കുന്നു. 2019 നവംബറിൽ വയനാട്ടിൽ അഞ്ചാംക്‌ളാസ് വിദ്യാർത്ഥിനി ഷഹ് ല ഷെറിൻ ക്‌ളാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ക്‌ളാസ് മുറിയ്ക്കുള്ളിലെ ദ്വാരത്തിൽ നിന്നായിരുന്നു പാമ്പ് പുറത്തുവന്നത്.
തൊട്ടുപിന്നാലെ നവംബർ 26 ന് ചാലക്കുടിയിലും ഒമ്പത് വയസുകാരനായ വിദ്യാർത്ഥിക്ക് സ്‌കൂളിൽ പാമ്പുകടിയേറ്റു. കഴിഞ്ഞ മാർച്ച് അഞ്ചിന് മോഡൽ ബോയ്‌സ് സ്‌കൂൾ വളപ്പിലും വിദ്യാർത്ഥിയുടെ കാലിൽ പാമ്പ് ചുറ്റിയെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. വിദ്യാർത്ഥിയുടെ കാലിൽ മുറിപ്പാട് കണ്ടതോടെ പാമ്പു കടിയേറ്റെന്ന് സംശയമുണർന്നെങ്കിലും വിദഗ്ദ്ധ പരിശോധനയിൽ പാമ്പിന്റെ കടിയേറ്റുണ്ടായ മുറിവല്ലെന്ന് വ്യക്തമായി. ഉപയോഗരഹിതമായ കമ്പികളും നിർമ്മാണ സാമഗ്രികളുമൊക്കെ കൂട്ടിയിട്ടതിന് സമീപം പുല്ലിനിടയിലായിരുന്നു അന്ന് പാമ്പിനെ കണ്ടത്. ടോയ്‌ലറ്റും ടോയ്‌ലറ്റിലേക്ക് പോകുന്ന വഴികളും വൃത്തിയാക്കേണ്ടതുണ്ട്.
പരിസ്ഥിതി ദിനത്തിലും ശുചീകരണം
പരിസ്ഥിതിദിനത്തിലും ചെടിവെച്ചു പിടിപ്പിക്കുന്നത് മാത്രമല്ല, ഇഴ ജീവികളിൽ നിന്നുളള സുരക്ഷയും പരിസരശുചിത്വവും ഉറപ്പുവരുത്താനുളള ആലോചനയിലാണ് വിദ്യാഭ്യാസവകുപ്പ്. ക്‌ളീൻ തൃശൂർ പദ്ധതി കൂടുതൽ ശക്തവും വ്യാപകവുമാക്കാനും ശ്രമം നടക്കുന്നുണ്ട്.
കരുതലേറെ വേണം
കഴിഞ്ഞ കുറച്ചു ദിവസമായി നിരവധി പാമ്പുകളെയാണ് വന്യജീവി സംരക്ഷകർ പിടിച്ചത്. വേനൽമഴ നേരത്തെ പെയ്തതിനാൽ പാമ്പുകളുടെ ശല്യം കൂടിയെന്ന പരാതിയും ഏറെയാണ്. വൃത്തിയും വെടിപ്പുമുള്ള ഫ്‌ളാറ്റുകൾക്കുള്ളിൽ നിന്നു വരെ പാമ്പുകളെ പിടിക്കുന്നുണ്ടെന്നാണ് പറയുന്നത്. അണലി വർഗത്തിലുള്ളവയാണ് പിടികൂടുന്നവയിലേറെയും.
ശുചീകരണപ്രവർത്തനം തുടർച്ചയായി നടത്തേണ്ടതുണ്ട്. മഴ ശക്തമായതോടെ നിരവധി പാമ്പുകളെയാണ് വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും പിടിച്ച് കാട്ടിൽ വിട്ടത്.
ടി.വി.ഷഗിൽ(ശ്രീക്കുട്ടൻ)
മാന്ദാമംഗലം വൈൽഡ് ലൈഫ് റെസ്‌ക്യൂ വാച്ചർ
സംഭവം അറിഞ്ഞയുടനെ ഗവ.മെഡിക്കൽ കോളേജിലെത്തിയിരുന്നു. ജില്ലയിൽ ശുചീകരിക്കാത്ത ഒരു വിദ്യാലയം പോലുമില്ല. തുടർശുചീകരണ പ്രവർത്തനം ഇനിയും ശക്തമാക്കും.
ടി.വി.മദനമോഹൻ
ഡി.ഡി.ഇ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |