മുംബയ്: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ വകവരുത്താൻ ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളി ലോറൻസ് ബിഷ്ണോയി ഷൂട്ടറെ അയച്ചിരുന്നതായി വെളിപ്പെടുത്തി ദേശീയ മാദ്ധ്യമം. ബിഷ്‌ണോയിയെ 2021ൽ മുംബയ് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ബിഷ്‌ണോയിയെ ചോദ്യം ചെയ്തത് സംബന്ധിച്ച രേഖകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ സമ്പത്ത് നെഹ്‌റയോടാണ് സൽമാനെ വധിക്കാൻ ബിഷ്ണോയ് ആവശ്യപ്പെട്ടത്.
സമ്പത്ത് മുംബയിലെത്തുകയും ബാന്ദ്രയിലെ നടന്റെ വസതിയുടെ പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു തോക്ക് മാത്രമേ ഇയാളുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ദൂരെ നിന്ന് സൽമാനെ വെടിവയ്ക്കാൻ സാധിച്ചില്ല. തുടർന്ന് ഇയാൾ പരിചയക്കാരനായ ദിനേഷ് ഫൗജിയോട് ആർ.കെ റൈഫിൾ എത്തിച്ചു നൽകാൻ ആവശ്യപ്പെട്ടു. 3-4 ലക്ഷം രൂപ അതിനായി സമാഹരിച്ചു. എന്നാൽ പൊലീസ് ദിനേഷ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ നടന്നില്ല. 2011ൽ റെഡി എന്ന സിനിമയുടെ സെറ്റിൽ വച്ചു സൽമാനെ അപായപ്പെടുത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. എന്നാൽ ആയുധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് ആ ശ്രമവും പരാജയപ്പെട്ടു.
എന്തുകൊണ്ട് സൽമാനോട് പക?
1998ൽ സൽമാൻരാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതാണ് ബിഷ്ണോയ്ക്ക് സൽമാനോടുള്ള പകയ്ക്ക് കാരണം. കൃഷ്ണമൃഗത്തെ ബിഷ്ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. വീണ്ടും വധഭീഷണി സൽമാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനും കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കുന്ന കത്ത് ലഭിച്ചിരുന്നു. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ലഭിച്ച കത്ത് കണ്ടെത്തിയത് സലിം ഖാന്റെ സുരക്ഷാ ജീവനക്കാരാണ്. സലിം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ബസ് സ്റ്റാൻഡ് പരിസരത്ത് പതിവായി പ്രഭാത സവാരിയ്ക്ക് പോകാറുണ്ട്. സലിമും സംഘവും സാധാരണയായി വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണഅ കത്ത് കണ്ടെത്തിയത്. പഞ്ചാബി ഗായകൻ മൂസെ വാലയ്ക്ക് സംഭവിച്ചത് ആവർത്തിക്കുമെന്നാണ് കത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |