തഴവ: കരുനാഗപ്പള്ളി മേഖലയിൽ വ്യാജമദ്യനിർമ്മാണവും വിൽപ്പനയും മുമ്പേങ്ങുമില്ലാത്ത വിധം വ്യാപകമാണ്. തഴവ മണപ്പള്ളി വടക്ക്, പാവുമ്പ, തൊടിയൂർ മാലുമേൽ, കുലശേഖരപുരം വള്ളിക്കാവ്, തുറയിൽ കടവ്, ആദിനാട് വടക്ക്, ആയിരംതെങ്ങ് എന്നിവിടങ്ങളിലാണ് വ്യാജമദ്യനിർമ്മാണവും വിൽപ്പനയും തകൃതിയായി നടക്കുന്നത്. ലോക്കൽ ചാരായം മുതൽ അനധികൃത സ്‌പരിറ്ര് ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വിദേശമദ്യം വരെ ഇവിടെ സുലഭമാണ്. ബിവറേജസ് ഔട്ട്ലറ്റുകളിൽ വിലകുറഞ്ഞ മദ്യം ലഭിക്കാത്തതാണ് വ്യാജമദ്യ വിൽപ്പന സജീവമാകാൻ കാരണമെന്നാണ് പലരും പറയുന്നത്.
കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകളിൽ കുറഞ്ഞ അളവിലോ, കുറഞ്ഞ വിലയിലോയുള്ള മദ്യം ലഭിക്കാത്ത അവസ്ഥയുണ്ട്. ലിറ്ററിന് ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമാണ് കോർപ്പറേഷന്റെ പല ഔട്ട് ലെറ്റുകളിലും ഇപ്പോഴുള്ളത്.
180, 375, 500 എന്നീ അളവുകളിൽ കുറഞ്ഞ വിലയുള്ള മദ്യമായിരുന്നു ഏറ്റവും കൂടുതലായി വിറ്റഴിഞ്ഞിരുന്നത്. എന്നാൽ, ലിറ്ററിന് ആയിരത്തി അമ്പത് രൂപയിൽ കൂടുതൽ വിലയുള്ള ഏതെങ്കിലും ഒരിനം മദ്യം മാത്രമാണ് പല ഔട്ട് ലെറ്റുകളിൽ സ്റ്റോക്കുള്ളത്.
സ്‌പിരിറ്റിന്റെ വില വർദ്ധനയ്ക്ക് ആനുപാതികമായി മദ്യവില ഉയർത്തണമെന്ന മദ്യനിർമ്മാണ കമ്പനികളുടെ ആവശ്യം അംഗീകരിക്കാത്തതാണ് വിലകുറഞ്ഞ
ഇനങ്ങൾ ലഭിക്കാത്തതിന് കാരണമായി പറയപ്പെടുന്നത്. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളിൽ ഇനിയും വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത ഉറപ്പു വരുത്താൻ അധികൃതർക്ക് കഴിഞ്ഞില്ലെങ്കിൽ
ലോക്ക് ഡൗൺ കാലത്തിന് സമാനമായ രീതിയിൽ വ്യാജമദ്യം ഒഴുകുമെന്നതിൽ സംശയമില്ല.
മാരക ലഹരിയും വ്യാപകം
വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം അനിശ്ചിതമായി നീളുന്നത് താലൂക്കിൽ ലഹരി മാഫിയ ശക്തമാകുന്നതിന് കാരണമാകുന്നു.
കരുനാഗപ്പള്ളി ഇടക്കുളങ്ങര റെയിൽവേ സ്റ്റേഷൻ പരിസരം, ഹൈസ് സ്കൂൾ ജംഗ്ഷൻ, പുതിയകാവ്, പുത്തൻ തെരുവ്, ചിറ്റുമൂല, കടത്തൂർ ,വട്ടപറമ്പ് തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മറ്റു ലഹരി വസ്തുക്കളുടെ കൈമാറ്റവും ഉപയോഗവും വർദ്ധിച്ചു വരുന്നതായി വ്യാപക പരാതിയുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പഴങ്ങളും പച്ചക്കറികളും കന്നുകാലികളും കയറ്റി വരുന്ന വാഹനങ്ങളിലാണ് പലപ്പോഴും എം.ഡി.എം.എ ഉൾപ്പടെയുള്ള മാരകമയക്കുമരുന്നുകൾ കടത്തുന്നതെന്നാണ് അറിയുന്നത്. നിയമാനുസൃതമായ മദ്യത്തിന്റെ ക്ഷാമം വൻ ദുരന്തങ്ങൾക്ക് ഇടയാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |