പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതിയുടേ നേതൃത്വത്തിൽ മഴ നടത്തവും പുഴ നടത്തവുമൊക്കെ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പുൽക്കാടായി മാറിയൊരു പുഴയുണ്ടിവിടെ. പഞ്ചായത്തിലെ ഏറാന്തോട് കൃഷിഭവന്റെ സമീപത്ത് ചിറക്ക് താഴെ ചെറുപുഴയിൽ മണൽ തിട്ടയും പുൽക്കാടും നിറഞ്ഞ് ഒഴുക്കിനെ തന്നെ ബാധിച്ചിരിക്കുകയാണ്. നടുവിൽ പുൽക്കാടും ഇവയ്ക്ക് ഇരുവശവും ചെറുചാലുകളായി ഒഴുകുന്ന പുഴയാണിപ്പോഴുള്ളത്. ലക്ഷങ്ങൾ മുടക്കി തിരുമാന്ധാംകുന്ന് പാറക്കടവിൽ നിർമ്മിച്ച മിനി ചെക്ക്ഡാമിന്റെ പൂർണ്ണമായ ഉപയോഗം ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ പുഴയിൽ രൂപാന്തരപെട്ട മൺകൂനകളും പുൽക്കാടുകളും നീക്കം ചെയ്ത് പുഴയെ പൂർവ സ്ഥിതിയിലാക്കണം.
പുഴകളും തോടുകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മഴക്കാല പൂർവ ശുചീകരണവും ബോധവത്കരണവുമടക്കം പല പദ്ധതികളും നടപ്പാക്കുന്നതായി അധികൃതർ പറയുന്നുണ്ടെങ്കിലും ഒന്നും ഗുണം ചെയ്യുന്നില്ലെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്. പഞ്ചായത്തിലെ ഭൂഗർഭജല നിരപ്പ് അനുദിനം താഴുന്നത് തടയാൻ ഉടൻ നടപടികൾ സീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുടിവെള്ള ക്ഷാമം
പാറക്കടവിൽ ഇതിനോടകം മണൽ അടിഞ്ഞ് കൂടി വെള്ളം സംഭരിച്ച് നിറുത്താനുള്ള ശേഷി പകുതിയായി കുറഞ്ഞു. അതിനാൽ വേനലിൽ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം ഗണ്യമായി കുറയുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്തിരുന്നു. സമാന രീതിയിൽ ഏറാന്തോട് ഭാഗത്തെ ഈ മണൽക്കാട് മൂലം റെയിൽവേ ഗേറ്റ്, കുന്നിൻപുറം മേഖലയിലും കിണറുകൾ വറ്റിവരളാൻ ഇടയാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |