തിരുവനന്തപുരം: സാധാരണക്കാർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കാനിംഗ് വിഭാഗം ഇനി 24 മണിക്കൂറും പ്രവർത്തിക്കും. നിലവിൽ 12 മണിക്കൂർ മാത്രമായിരുന്നു പ്രവർത്തനം. ഇതോടെ സി.ടി, എം.ആർ.ഐ സ്കാനിംഗുകൾക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. സ്കാനിംഗുകളുടെ പ്രവർത്തനം 24 മണിക്കൂറാക്കാൻ ആശുപത്രിതലത്തിൽ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. അടുത്തിടെ രോഗികളുടെ ബുദ്ധിമുട്ട് സംബന്ധിച്ച പരാതി ലഭിച്ചതോടെ വ്യാഴാഴ്ച രാത്രി 10ന് ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ മന്ത്രി വീണാ ജോർജ് പൂട്ടിക്കിടന്ന സ്കാനിംഗ് മുറികളുടെ സ്ഥിതി അന്വേഷിച്ചപ്പോഴാണ് രോഗികളുടെ ദുരിതം മനസിലായത്. സ്കാനിംഗിനായുള്ള കാത്തിരിപ്പ് രോഗികൾ മന്ത്രിയോട് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ രാവിലെ മന്ത്രിയുടെ ഓഫീസിൽ ചേർന്ന ആശുപത്രി അധികൃതരുടെ യോഗത്തിലാണ് സ്കാനിംഗ് യൂണിറ്റുകൾ 24 മണിക്കൂർ പ്രവർത്തിപ്പിക്കാൻ നിർദ്ദേശം നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനിൽ സുന്ദരം, വിവിധ വകുപ്പ് മേധാവികളായ ഡോ. തോമസ് ഐപ്പ്, ഡോ. വിശ്വനാഥൻ, ഡോ. ജയശ്രീ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |