കൊച്ചി: സ്വർണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലുകൾ ഭരണപക്ഷത്തിന്റെ സമനില തെറ്റിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. നേതാക്കൾക്ക് ഭീതിയും വെപ്രാളവുമാണ്. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും കനത്തസുരക്ഷ? ഒരു യു.ഡി.എഫ് പ്രവർത്തകൻപോലും മുഖ്യമന്ത്രിക്ക് നേരെ കല്ലെറിയില്ലെന്ന് ഉറപ്പുനൽകുന്നു. എന്തിനാണ് സർക്കാർ ഇത്രയും ഭയപ്പെടുന്നത്.
ഉൗരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന ആളല്ലേ മുഖ്യമന്ത്രി?
കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും സർക്കാരും നിയമപരമായ വഴിതേടാതെ തെറ്റായ വഴികളിലൂടെയാണ് പോകുന്നത്. മുഖ്യമന്ത്രി മൗനം വെടിയണം. പാർട്ടി സെക്രട്ടറിയെക്കൊണ്ട് പ്രസ്താവന ഇറക്കിച്ചും ഗൂഢാലോചനയാണെന്ന സ്ഥിരംപല്ലവി ആവർത്തിച്ചും രക്ഷപ്പെടാനാകില്ല. ബി.ജെ.പിക്കാർക്കും മിണ്ടാട്ടമില്ല. കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അന്വേഷണം ആരംഭിക്കാത്തതെന്ന് ബി.ജെ.പി നേതാക്കളും വ്യക്തമാക്കണം. സ്വപ്‌നയുടെ വെളിപ്പെടുത്തൽ വരുമെന്ന് കണ്ടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ കേസെടുത്തത്. രണ്ടു കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കും.
രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ വിജിലൻസ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |