കൊച്ചി: സംസ്ഥാനത്ത് കാൻസർ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളത്ത് പുതിയതായി ആരംഭിച്ച കാർക്കിനോസ് ഹെൽത്ത്കെയറിന്റെ അഡ്വാൻസ്ഡ് സെന്റർ ഫോർ കാൻസർ ഡയഗ്നോസ്റ്റിക്‌സ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാൻസർ ചികിത്സാ സംവിധാനങ്ങൾ വികേന്ദ്രീകൃതമാക്കുകയും എല്ലാ ജില്ലകളെയും കൂട്ടിയിണക്കി പരിശോധനാ ലാബുകളുടെ നെറ്റ് വർക്ക് കൊണ്ടുവരികയും ചെയ്യും. സർക്കാർ സ്വകാര്യ സംരഭങ്ങൾ പരസ്പര പൂരകങ്ങളാകുന്നത് നാടിന് ഉപകാരപ്രദമാകും.
60 ശതമാനവും കാൻസർ നിർണയം രോഗം മൂർച്ഛിച്ച ശേഷമാണ് നടക്കുന്നത്. ഇത് ചികിത്സയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. കാൻസർ നേരത്തെ കണ്ടെത്താൻ അതിനൂതന സംവിധാനങ്ങൾ കൂടുതൽ ജനങ്ങൾക്ക് ന്യായമായ നിരക്കിൽ ലഭിക്കണം. അതിന് കർക്കിനോസ് പോലെയുള്ള സംരഭങ്ങൾ നാടിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാൻസർ റിസർച്ച് ലബോറട്ടറി വ്യവസായ മന്ത്രി പി. രാജീവും എച്ച്.പി.വി ടെസ്റ്റിംഗ് ലാബ് ഡോ. സെറീന ഗിൽവാസും ഉദ്ഘാടനം ചെയ്തു. കാർക്കിനോസ് ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. മോനി എബ്രഹാം കുര്യാക്കോസ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഡോ. കെ. രാമദാസ്, കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, ഡോ. അജിത് നമ്പ്യാർ എന്നിവർ സംസാരിച്ചു. കൊച്ചി മെട്രോയുടെ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലാണ് ലാബ് പ്രവർതത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |