ആലപ്പുഴ: ജൂൺ മാസത്തിൽ ജില്ലയിൽ 10 പേർക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. മുൻകരുതൽ ഉറപ്പാക്കാനും ഡോക്സി സൈക്ലിൻ ഗുളിക കഴിക്കാനും ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കെട്ടിനിൽക്കുന്ന വെളളത്തിലും ഈർപ്പമുള്ള മണ്ണിലും രോഗാണുക്കൾ ഉണ്ടാകാനിടയുണ്ട്. എലി, നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ മണ്ണിലും വെളളത്തിലും കലരുന്നത്. ഒഴുക്കില്ലാത്ത വെളളത്തിൽ എലിപ്പനി രോഗാണു കൂടുതൽ ഉണ്ടായേക്കാം. ഇത്തരം വെളളക്കെട്ടുകളിൽ ഇറങ്ങുന്നവർക്ക് എലിപ്പനി ബാധിക്കാൻ സാദ്ധ്യത കൂടുതലാണ്. ശരീരത്തിലെ മുറിവുകളിലൂടെയും മറ്റുമാണ് രോഗാണുക്കൾ ശരീരത്തിൽ കടക്കുക.
ജാഗ്രതാ നിർദ്ദേശങ്ങൾ
മണ്ണും വെളളവുമായി തുടർച്ചയായി സമ്പർക്കമുള്ളവർ അതീവ ശ്രദ്ധ പുലർത്തണം
ഗുണനിലവാരമുളള കാലുറയും കൈയ്യുറയും ധരിക്കണം
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം
അഴുക്കു വെളളത്തിലും മണ്ണിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത്
മുറ്റത്തിറങ്ങുമ്പോൾ നിർബന്ധമായും ചെരിപ്പ് ധരിക്കണം
വളർത്തുമൃഗങ്ങളുമായി അടുത്തിടപഴകുന്നതും അവയുടെ മൂത്രം കലർന്ന മണ്ണിൽ കളിക്കുന്നതും ഒഴിവാക്കണം
സോപ്പ് ഉപയോഗിച്ച് കൈകാലുകൾ നന്നായി കഴുകണം
ലക്ഷണങ്ങൾ
പനി, നടുവേദന, കൈകാലുകളിൽ വേദന, പേശികളിൽ വേദന, മൂത്രത്തിനും കണ്ണിനും മഞ്ഞനിറം എന്നീ ലക്ഷണങ്ങളുണ്ടായാൽ അടുത്തുളള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.
കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ രോഗം ഗുരുതരമാകാനിടയുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ വേദനസംഹാരികൾ കഴിക്കരുത്. സ്വയം ചികിത്സ ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |