കൊച്ചി: പരാതി കിട്ടിയാൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശമെങ്കിലും മഹാഭൂരിഭാഗം കേസുകളിലും പൊലീസ് നടപടികൾ ഇഴഞ്ഞിഴഞ്ഞാണ് പോക്ക്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്ക് മുന്നിലെത്തുന്ന പരാതികളിൽ അങ്ങനെയല്ല, കാര്യങ്ങൾ. പരാതിക്ക് ഉടനടി ആക്ഷനാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്ക് ലഭിച്ച പരാതികളിൽ 98 ശതനമാനവും അന്വേഷണം പൂർത്തിയാക്കി നടപടിക്ക് ശുപാർശ നൽകി. ആകെ പരാതി 4,799. 2012ൽ രൂപീകരിച്ച പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്ക് മുന്നിൽ ഏറ്റവും അധികം പരാതിയെത്തിയത് 2017ൽ. 808എണ്ണം. ഇതിൽ 796 എണ്ണവും തീർപ്പാക്കി. മികച്ച ട്രാക്ക് റെക്കാഡോടെയാണ് അതോറിട്ടി മുന്നോട്ട് പോകുന്നതെങ്കിലും സർക്കാരിന് കൈമാറുന്ന ശുപാർശകളിൽ പലപ്പോഴും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
ശുപാർശ മാത്രം
പരാതി അന്വേഷിച്ച് വകുപ്പുതല അന്വേഷണം ആരംഭിക്കുക, ക്രിമിനൽ കേസ് ചുമത്തുക എന്നീ കാര്യങ്ങൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ശുപാർശ ചെയ്യുകയാണ് പൊലീസ് കംപ്ലെയിന്റ് അതോറിട്ടിയുടെ ഉത്തരവാദിത്വം. ശിക്ഷ വിധിക്കാനുള്ള അധികാരമില്ല.
വർഷം - ലഭിച്ചത് - തീർപ്പാക്കിയത്
2012 - 181 - 181
2013 - 469 - 469
2014- 671 -671
2015- 645 -640
2016 - 626- 619
2017- 808 -796
2018- 435 -421
2019 - 346- 326
2020- 335-323
2021-272-253
2022- 11 - 1
ഗ്രാഫ് താഴേക്ക്
ഉദ്യോഗസ്ഥർക്കെതിരെ അതോറിട്ടിയിൽ ലഭിക്കുന്ന പരാതികൾ കുറഞ്ഞുവരുന്നത് പൊലീസ് ഉദ്യോഗസ്ഥർ മര്യാദക്കാരാകുന്നതിന്റെ സൂചനയായാണ് കാണുന്നത്. 2013 മുതൽ 2017 വരെ ഓരോ വർഷവും എത്തുന്ന കേസുകൾ ശരാശരി 300- 700 ആയിരുന്നു. 2018 മുതൽ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ പരാതികളുടെ എണ്ണം താഴേക്കാണ്.
ചെയർമാൻ - ജസ്റ്റിസ് വി.കെ. മോഹനൻ
അംഗങ്ങൾ - കെ.പി. സോമരാജ് (റിട്ട. ഡി.ജി.പി)
പി.കെ. അരവിന്ദ ബാബു (റിട്ട. ജില്ലാ ജഡ്ജി)
ജീവനക്കാർ - 14 പേർ
പൊലീസ് കംപ്ലെയിന്റ് അതോറിട്ടി മികച്ച ട്രാക്ക് റെക്കാഡോടെയാണ് മുന്നോട്ട് പോകുന്നത്. ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള അധികാരം കൂടി അതോറിട്ടിക്ക് നൽകുന്നത് നന്നായിരിക്കും.
രാജു വാഴക്കാല
വിവരാവകാശ പ്രവർത്തകൻ
കാക്കനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |