കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം ഡയറക്ടർ ഡോ.കെ.സി രമേശിന്റെ സസ്പെൻഷൻ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ ഇന്ന് കൂട്ട അവധിയെടുക്കും. ഇന്ന് അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും.
ഡോക്ടർമാർ വഹിക്കുന്ന അധിക ചുമതലകളിൽ നിന്ന് ഒഴിവാകും. എൻ.ക്യു.എ.എസ്, കായകല്പം തുടങ്ങിയ പരിപാടികളിൽ നിന്ന് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിട്ടുനിൽക്കും.
മാനസികാരോഗ്യകേന്ദ്രത്തിലെ റിമാൻഡ് പ്രതി രക്ഷപ്പെട്ടത് ഡോക്ടറുടെ വീഴ്ചയല്ലെന്നും പൊലീസാണ് ഉത്തരവാദിയെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മാനവ വിഭവശേഷിയുടെ കുറവുമാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഡയറക്ടർ നിരപരാധിയാണെന്ന് സംസ്ഥാന ആരോഗ്യ ഡയറക്ടർ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. തുടർന്ന് സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയെങ്കിലും ചില സ്ഥാപിത താത്പ്പര്യങ്ങൾക്ക് വഴങ്ങി സസ്പെൻഷൻ നീട്ടിക്കൊണ്ടുപോവുകയാണെന്ന് കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹികൾ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |