ചിറയിൻകീഴ്: മണിച്ചന്റെ ജയിൽ മോചന വാർത്ത കുടുംബത്തിന് ഏറെ ആശ്വാസം പകരുന്നതാണെങ്കിലും പുറത്തിറങ്ങാൻ കെട്ടിവയ്ക്കേണ്ട 30.45 ലക്ഷം രൂപ കണ്ടെത്താനാകാതെ ഭാര്യ ഉഷാ മണിച്ചനും കുടുംബവും വേദനയിൽ.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് മണിച്ചനടക്കം 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രി സഭ സർക്കാരിനാട് ശുപാർശ ചെയ്തത്.
ഒരുപാട് നിയമ യുദ്ധങ്ങൾക്കൊടുവിലാണ് നീണ്ട 22 വർഷത്തെ കാത്തിരിപ്പിന് ശേഷം ജയിൽ മോചിതനാകും എന്ന വാർത്ത വന്നത്. അതിന് സഹായിച്ച സർക്കാരിനോടും കോടതിയോടുമൊക്കെ നന്ദിയുണ്ട്. എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ ഒരു വഴിയുമില്ലെന്നാണ് ഉഷാ മണിച്ചൻ പറയുന്നത്. താമസം തന്നെ സഹോദരി അമ്പിളിയുടെ വീട്ടിലാണ്. വസ്തുക്കളെല്ലാം അറ്റാച്ച് ചെയ്തിരിക്കുകയാണ്. സഹായിക്കാനാളില്ല. പണം കെട്ടിവയ്ക്കാൻ ഒരു നിവൃത്തിയുമില്ല.
ഞങ്ങളുടെ ദുരവസ്ഥ കാണിച്ച് കോടതിയെയും സർക്കാരിനെയും സമീപിക്കും. ഇവരുടെ ഭാഗത്ത് നിന്നുള്ള കനിവിലാണ് ഏക പ്രതീക്ഷ. അല്ലെങ്കിൽ ഇനിയും 16 വർഷം വീണ്ടും ജയിലിൽ കിടക്കേണ്ടിവരും. അത് ആലോചിക്കാൻ പോലും വയ്യ. എന്നെന്നേക്കുമായി ജയിൽ മോചിതനായി ഇറങ്ങിവരുന്നത് കാണണം, അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഉഷാ മണിച്ചൻ കേരള കൗമുദിയോട് പറഞ്ഞു.
ജയിലിൽ മണിച്ചൻ മാതൃകാ കർഷകനെന്ന് പേരെടുത്തതും പരോളിലിറങ്ങിയപ്പോഴെല്ലാം കാണിച്ച മാന്യതയും പ്രായവും പരിഗണിച്ച് പിഴത്തുക ഒഴിവാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പിഴത്തുക എങ്ങനെയെങ്കിലും ഒഴിവാക്കിക്കിട്ടാൻ അധികൃതരുടെ കനിവ് തേടിയുള്ള അപേക്ഷ നൽകുമെന്നും കുടുംബം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |