ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു
തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022-23 വർഷത്തേക്കുള്ള സംയുക്ത പദ്ധതികളും മുൻഗണനകളും തീരുമാനിക്കുന്നതിനുള്ള യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു. ആസൂത്രണ സമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
പ്രത്യേക വിഭാഗങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതികൾക്കാണ് മുൻഗണനയെന്നും ഗ്രാമപഞ്ചായത്തുകൾക്ക് അധിക ബാദ്ധ്യത ഇല്ലാത്ത തരത്തിലാണ് രൂപം നൽകിയിരിക്കുന്നതെന്നും ഡി. സുരേഷ് കുമാർ പറഞ്ഞു.
ജില്ലാ ആസൂത്രണസമിതിയിൽ നിന്ന് വാർഷിക പദ്ധതി രൂപീകരണത്തിന് വേണ്ടി ജില്ലാതലത്തിൽ നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. വികസന സെമിനാർ അടിയന്തരമായി ചേർന്ന് പദ്ധതി സമയബന്ധിതമായി സമർപ്പിക്കാൻ അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി. വാർഷിക പദ്ധതിയിലെ സംയുക്ത പ്രോജക്ടുകൾ തീരുമാനിക്കുന്നതിനായി ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ ഉപസമിതികൾ രൂപീകരിച്ചിരുന്നു.
ഈ ഉപസമിതികൾ പഠനം നടത്തി തയ്യാറാക്കിയ നിർദ്ദേശങ്ങളാണ് യോഗത്തിൽ അവതരിപ്പിച്ചത്. കൃഷി, ആരോഗ്യം, പട്ടികവർഗ വികസനം, വനിതക്ഷേമം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നത്. ജില്ലാ പദ്ധതിയിലെ മുൻഗണനകൾ കൂടി പരിഗണിച്ചുകൊണ്ടാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി തയ്യാറാക്കേണ്ടതെന്നും അതിനാവശ്യമായ നിർദേശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു പദ്ധതി അവതരണം നടത്തി. ജില്ലാ ആസൂത്രണ സമിതി ഈ വർഷത്തിൽ ഏറ്റെടുക്കുന്ന സംയുക്ത പദ്ധതികളായ ഗോത്രസാരഥി, സ്‌നേഹസ്പർശം, ക്ഷീരസമൃദ്ധി, പാഥേയം എന്നിവയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനായി തയ്യാറാക്കിയ ഹരിത ഭവനം, ജില്ലാ കാൻസർ നിയന്ത്രണ പദ്ധതി, സ്ത്രീകളുടെ സമഗ്രവികസനവും സുരക്ഷയും ലക്ഷ്യമിടുന്ന ജ്വാല, സ്ത്രീപദവി പഠനം, പട്ടികവർഗവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള വിളക്കുമാടം പരിശീലന കേന്ദ്രങ്ങൾ, കളം കിന്റർഗാർഡൻ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്റർ എന്നിവയും ചർച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകൾ അവരുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് തയ്യാറാക്കിയ പ്രോജക്ടുകളും യോഗം അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |