മലപ്പുറം: പച്ചതേങ്ങയുടെ വില പിടിച്ചുയർത്താൻ വി.എഫ്.പി.സി.കെയും കേരഫെഡും വഴി ജില്ലയിൽ സംഭരിച്ചത് 90 ടണ്ണിലധികം പച്ചതേങ്ങ. ഇതിൽ 40 ടൺ ലോഡ് കയറ്റി അയച്ചു. കേരഫെഡിന്റെ നേത്യത്വത്തിൽ പെരുമ്പടപ്പ് ഒന്നും വി.എഫ്.പി.സി.കെയുടെ സൊസൈറ്റി വഴി മങ്കട, തിരുവാലി, എളങ്കൂർ, കൊടക്കാട്, ഏലംകുളം,അങ്ങാടിപ്പുറം, മൂത്തേടം, കൂരാട്, വെട്ടം, ഒതായി, തളപ്പാറ എന്നിങ്ങനെ 11 കേന്ദ്രങ്ങളിലായാണ് സംഭരണം നടക്കുന്നത്. ചൊവ്വാഴ്ച മുതൽ കീഴുപറമ്പിൽ കൂടി സംഭരണം ആരംഭിക്കുമെന്ന് മാനേജർ വി.അനിൽ കുമാർ പറഞ്ഞു. ഇതുവരെയായി ഏറ്റവും കൂടുതൽ സംഭരണം നടന്നിരിക്കുന്നത് സൊസൈറ്റി വഴിയാണ്.
പണം ഒരാഴ്ചയ്ക്കകം കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് നൽകും. ഇതിനായി ഇതുവരെ പച്ചതേങ്ങ നൽകിയ കർഷകരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചു കഴിഞ്ഞതായി കേരഫെഡ് അധികൃതർ അറിയിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിലായാണ് കർഷകരിൽ നിന്ന് താങ്ങു വിലയായ 32 രൂപ പ്രകാരം തേങ്ങ സംഭരിക്കുന്നത്. വിപണിയിൽ 24 രൂപയാണ് വില. ഒരു കേന്ദ്രത്തിൽ പരമാവധി അഞ്ച് ടണാണ് സംഭരിക്കുന്നത്. കർഷകർ അതത് കൃഷി ഓഫീസർമാരിൽ നിന്നും വാങ്ങിയ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തനതു വർഷത്തെ ഭൂമിയുടെ കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവയുടെ പകർപ്പ് സഹിതം അതത് കൃഷി ഭവനിലാണ് സമർപ്പിക്കേണ്ടത്. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ എവിടെയും കേന്ദ്രങ്ങളില്ലാത്തത് കർഷകർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലും നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, എടരിക്കോട് തുടങ്ങീ ഗ്രാമപഞ്ചായത്തുകളിലും സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടില്ല. ഇവിടങ്ങളിലെ കർഷകർ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലുൾപ്പെട്ട തലപ്പാറ, കൊടക്കാട് കേന്ദ്രങ്ങളിലെത്തിച്ച് പച്ചത്തേങ്ങ നൽകണമെന്ന നിർദേശമാണ് കൃഷിഭവൻ അധികൃതർ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |