ചെസ് ഒളിമ്പ്യാഡ് ദീപശിഖാ പ്രയാണം പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
ന്യൂഡൽഹി :ഇന്ത്യ ആതിഥ്യം വഹിക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ പ്രയാണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫിഡെ പ്രസിഡന്റ് അർകാഡി വോർക്കോവിച്ചിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആന്ദിന് കൈമാറിയാണ് പ്രധാനമന്ത്രി ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തത്.
ജൂലായ് 28 മുതൽ ആഗസ്റ്റ് 10വരെ ചെന്നൈയിലാണ് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 1927 മുതൽ നടത്തിവരുന്ന ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നത് ഇതാദ്യമാണ്. 30 വർഷത്തിന് ശേഷമാണ് ഏഷ്യാവൻകര ഒളിമ്പ്യാഡിന്റെ ആതിഥേയരാവുന്നത്. 189 രാജ്യങ്ങൾ ഒളിമ്പ്യാഡിൽ പങ്കെടുക്കും. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ടീമുകളാണ് മത്സരിക്കാനുള്ളത്. പുരുഷവിഭാഗത്തിലെ ഒന്നാം ടീമിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണൻ,വിദിത്ത് ഗുജറാത്തി,ഹരികൃഷ്ണ,അർജുൻ എന്നിവർ അണിനിരക്കും. രണ്ടാം ടീമിൽ മറ്റൊരു മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ,ഗുഹേഷ്,അധിബൻ,പ്രജ്ഞാനന്ദ എന്നിവർ അണിനിരക്കും.
ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമായി ദീപശിഖാപ്രയാണം നടക്കുന്നത് ഇതാദ്യമായാണ്. 40 ദിവസം കൊണ്ട് 75 നഗരങ്ങളിൽ പര്യടനം നടത്തിയ ശേഷം ദീപശിഖ മത്സരവേദിയായ ചെന്നൈയിലെ മഹാബലി പുരത്തെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |