ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20 വർഷം കഠിനതടവ് പ്രഖ്യാപിച്ചതിന് പിന്നാലെ വിധി കേട്ട പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് സംഭവം. 2018ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പ്രസ്താവിച്ചത്. 63 വയസുള്ള പ്രതി കോടതിയിൽ വിഷവുമായാണ് എത്തിയത്. വിധി കേട്ടയുടൻ പ്രതി വിഷം കഴിക്കുകയായിരുന്നു.
പ്രതിയായ ഗണേശനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ബാലികയെ ബലാത്സംഗം ചെയ്ത കേസിലാണ് നാട്ടിക വില്ലേജിൽ ചേർക്കര സ്വദേശി ചേന്നംകാട് വീട്ടിൽ ഗണേശനെ(63) ഇരുപത് വർഷം കഠിന തടവിനും 1,20,000 രൂപ പിഴ അടയ്ക്കാനും വിധിച്ചത്. വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് കെ.പി. പ്രദീപ് കുമാർ ആണ് ശിക്ഷ വിധിച്ചത്.
കേസിൽ പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. 11 വയസുകാരിയായ ബാലികയുടെ വീട്ടിൽ അതിക്രമിച്ച് കടക്കുകയും കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്. പിഴത്തുക അടയ്ക്കാത്ത പക്ഷം രണ്ടു വർഷവും ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. വലപ്പാട് എസ്.ഐ ആയിരുന്ന ബൈജു ഇ.ആർ രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന ടി.കെ. ഷൈജു ആണ് കേസ് അന്വേഷണം നടത്തിയത്. വിവിധ വകുപ്പുകളിലായി 48 വർഷത്തേക്കാണ് ശിക്ഷിച്ചിരിക്കുന്നതെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |