കൊച്ചി: കൊച്ചി തുറമുഖത്തേക്കുള്ള റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ സമയത്ത് വടുതലയിൽ വേമ്പനാട് കായലിന് കുറുകേ തീർത്ത ബണ്ടിൽ അടിഞ്ഞ ലക്ഷക്കണക്കിന് ഘനമീറ്റർ ചെളിമൂലമുള്ള ഗുരുതരാവസ്ഥ കണ്ടറിഞ്ഞ് ഉന്നതല സമിതി. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന്റെ നേതൃത്വത്തിലുള്ള 10അംഗ സംഘം സ്ഥലത്ത് അരമണിക്കൂറിലേറെ പരശോധന നടത്തിയത്.
വിശദപഠനം നടത്തി കണക്കുകളും ചിത്രങ്ങളും ഉൾപ്പെടെ അടിയന്തര റിപ്പോർട്ട് തിങ്കളാഴ്ചയ്ക്കുള്ളിൽ നൽകാൻ ജലവിഭവ വകുപ്പിനും കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനും പ്രണബ് ജ്യോതിനാഥ് നിർദേശം നൽകി.
ഇതിനായി, അണ്ടർ വാട്ടർ സർവേ, സ്‌കൂബാ ഡൈവർമാരെ ഉപയോഗിച്ച് ചിത്രങ്ങളെടുക്കൽ തുടങ്ങിയ മാർഗങ്ങളും സ്വീകരിക്കണമെന്നും സമിതി അദ്ധ്യക്ഷൻ നിർദേശിച്ചു. റെയിൽവേ പാലത്തിന്റെ 18 തൂണുകൾക്ക് സമീപത്തുകൂടിയും പ്രദേശവാസിയുടെ ബോട്ടിൽ സഞ്ചരിച്ച സമിതി സ്ഥലത്തെ ആഴമളക്കുകയും ചെയ്തു.
ജലവിഭവ വകുപ്പ് സെക്രട്ടറിക്കു പുറമേ ജലവിഭവ സൂപ്രണ്ടിംഗ് എൻജിനിയർ ബാജി ചന്ദ്രൻ, കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എൻ. സൗപ്രഭ, കൊച്ചി പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഇ.രമ, റെയിൽ വികാസ് നിഗം (ആർ.വി.എൻ.എൽ) ജോയിന്റ് ജനറൽ മാനേജർ ജി. കേശവചന്ദ്രൻ, അഫ്കോൺസ് കമ്പനി പ്രതിനിധി എം.കെ. അജയകുമാർ, ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ സന്ധ്യ, കെ.ഇ.ആർ.ഐ ഡെപ്യൂട്ടി ഡയറക്ടർ രാജി തമ്പാൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ ദേവരാജൻ, ജോയൽ എന്നിവരാണ് പരിശോധന നടത്തിയത്.
വഴികാട്ടിയോട് വഴക്കിട്ട് ആർ.വി.എൻ.എൽ പ്രതിനിധി
ഉന്നതതല സമിതിക്ക് സന്ദർശനത്തിന് ബോട്ട് തയാറാക്കുകയും വഴികാട്ടുകയും ചെയ്ത പ്രദേശവാസിയും സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി അംഗവുമായ ഡെന്നി പഴംപള്ളിയോട് റെയിൽ വികാസ് നിഗം ലിമിറ്റഡ് ജോയിന്റ് ജനറൽ മാനേജർ ജി. കേശവചന്ദ്ര കയർത്തു. പ്രദേശത്തെ ഗുരുതരാവസ്ഥ സമിതി അദ്ധ്യക്ഷനോട് വിശദീകരിക്കുന്നതിനിടെയാണ് സമിതി അംഗമല്ലാത്തയാൾ എങ്ങനെ ബോട്ടിൽ കയറിയെന്നും എന്തിനാണ് സംസാരിക്കുന്നതെന്നും ചോദിച്ച് ദേഷ്യപ്പെട്ടത്. പത്തുവർഷമായി ഇല്ലാതിരുന്ന പരാതി ഇപ്പോൾ എവിടെനിന്ന് ഉയർന്നുവെന്നുവരെ ചോദ്യമുയർന്നു. വസ്തുതകൾ ആർക്കും കണ്ടാൽ മനസിലാകുമെന്ന് സമിതി അദ്ധ്യക്ഷൻ പറഞ്ഞതോടെയാണ് ആർ.വി.എൻ.എൽ പ്രതിനിധി പ്രതികരണമവസാനിപ്പിച്ചത്.
പ്രാഥമിക റിപ്പോർട്ട് അടുത്ത മാസം ഏഴിനു മുൻപ്
അതിനിടെ, അടുത്ത മാസം ഏഴിന് സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനു ശേഷം മൂന്ന് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് കോടതി ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |