ജലോത്സവങ്ങൾക്ക് തിരിച്ചടി
ആലപ്പുഴ: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജലോത്സവ ആരവങ്ങൾക്ക് കാതോർക്കുമ്പോൾ സ്പോൺസർമാരെ കിട്ടാത്തത് ബോട്ട് ക്ളബ്ബുകളെ ആശങ്കയിലാഴ്ത്തുന്നു. കൊവിഡിനെ തുടർന്ന് മുടങ്ങിക്കിടന്ന നെഹ്‌റു ട്രോഫി ജലോത്സവം സെപ്തംബർ നാലിന് നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിൽ സ്പോൺസർമാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ക്ളബ്ബ് ഭാരവാഹികൾ.
അന്തർദേശീയ നിലവാരത്തിലെത്താൻ ആവിഷ്‌കരിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് ലക്ഷങ്ങൾ ചെലവ് വരും. കൊവിഡും പ്രളയവും കമ്പനികളുടെ വരുമാനത്തിലുണ്ടായ കുറവുമാണ് സ്പോൺസർമാരെ പിന്നോട്ടടിച്ചത്. വെപ്പ്, ഇരുട്ടു കുത്തി പോലുള്ള ചെറുവള്ളങ്ങൾക്ക് സി.ബി.എല്ലിൽ പങ്കെടുക്കാനാവില്ല. സി.ബി.എല്ലിൽ നിന്ന് വള്ളങ്ങൾക്ക് വലിയ തുക ലഭിക്കുമെന്ന തെറ്റായ കാഴ്ചപ്പാട് ചെറുവള്ളങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്. ഒരു സീസണിലെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഓരോ വള്ളത്തിനും കുറഞ്ഞത് 60 ലക്ഷം രൂപയിൽ കുറയാത്ത തുക പരിശീലനത്തിനായി വേണ്ടി വരും. ഇത്രയും തുക വള്ളഉടമകളും വള്ളസമിതികളും കണ്ടെത്തണം. ഇതിന് പുറമേ വള്ളത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്ക് പത്തു ലക്ഷം രൂപ വേണ്ടിവരും. അടിയന്തരഘട്ടത്തിൽ മത്സരം മാറ്റിവയ്ക്കുകയോ നടക്കാതിരിക്കുകയോ ചെയ്താൽ മുടക്കിയ തുക നഷ്ടമാകും. സി.ബി.എല്ലിൽ 12 മത്സരങ്ങളാണ് നടക്കുന്നത്.
വള്ളങ്ങളും ക്ളബുകളും
ആകെ ചുണ്ടൻ വള്ളങ്ങൾ : 21
അപ്പർ കുട്ടനാട്ടിൽ നിന്ന് മാത്രം: 13
ചെറുവള്ളങ്ങൾ (ഏകദേശം) : 60
ബോട്ട് ക്ളബുകളുടെ എണ്ണം : 65
തീയതി മാറിയപ്പോൾ സ്പോൺസറും പോയി!
ഈ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ഒരു ദേശത്തിന്റെ ഉത്സവമെന്ന പെരുമ നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയിലാണ് വള്ളംകളി പ്രേമികൾ. വർഷങ്ങളായി നെഹ്രുട്രോഫി ജലോത്സവം ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് പുന്നമടക്കായലിൽ അരങ്ങേറിയിരുന്നത്. മത്സരത്തിന്റെ തീയതി മാറ്റം വള്ളമുടമകൾക്കും വള്ളസമിതികൾക്കും ബോട്ട് ക്ലബുകൾക്കും വലിയ സാമ്പത്തിക ബാദ്ധ്യയുണ്ടാക്കും. തീയതിമാറ്റത്തിലൂടെ വിദേശികൾ ഉൾപ്പെടെയുള്ള കാണികളുടെ എണ്ണം കുറയാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് വലിയ കമ്പനികൾ സ്പോൺസർ ഷിപ്പിൽ നിന്ന് പിൻമാറുന്നത്.
"കൊവിഡിനെ തുടർന്ന് വലിയ കമ്പനികളുടെ വരുമാനത്തിലെ കുറവ് സ്പോൺസർമാരെ ലഭിക്കുന്നതിന് തിരിച്ചടിയായി. നെഹ്രുട്രോഫി പോലെയുള്ള വലിയ മത്സരത്തിൽ പങ്കെടുക്കാനായി 45ദിവസത്തെ ട്രയലിന് കുറഞ്ഞത് 60 ലക്ഷംരൂപ ചെലവാകും. ഇത് വള്ള സമിതികൾക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.
- റോബിൻ ചാക്കോ, സെക്രട്ടറി, കരിച്ചാൽ വള്ളസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |