ഉദയ്‌പൂർ: രാജസ്ഥാനിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്ക് അനുകൂലമായി പോസ്‌റ്റിട്ടതിന് തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. രാജ്‌സമൻദ് ജില്ലയിൽ നിന്നാണ് പ്രതികളായ റഫീക്ക് മുഹമ്മദ്, അബ്‌ദുൾ ജബ്ബാർ എന്നിവരെ പിടികൂടിയതെന്ന് രാജസ്ഥാൻ ഡിജിപി അറിയിച്ചു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഭവം അന്വേഷിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രാജസ്ഥാൻ സർക്കാർ നിയമിച്ചു. സംസ്ഥാനത്താകെ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് നാലംഗ ദേശീയാന്വേഷണ സംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടു.
കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെയാണ് കൊലപ്പെടുത്തിയത്. കടയിൽ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും വെട്ടിയശേഷം അക്രമികൾ തലയറുത്ത് മാറ്റി. ഇവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചു.കൊലയാളികൾ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരായും ഭീഷണി മുഴക്കിയെന്നാണ് സൂചന.
കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് ജനങ്ങൾ തെരുവിലിറങ്ങുകയും ടയറുകളടക്കം റോഡിലിട്ട് കത്തിക്കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാകാൻ ശാന്തരായിരിക്കണമെന്ന് മുഖ്യമന്ത്റി അശോക് ഗെലോട്ട് ആഹ്വാനം ചെയ്തു. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മുൻവക്താവ് നൂപുർ ശർമ്മയെ അനുകൂലിച്ച് കനയ്യലാൽ കുറച്ച് ദിവസംമുൻപ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് സംഭവമെന്നാണ് വിവരം. വിവാദ പോസ്റ്റിന്റെ പേരിൽ ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഒപ്പം കനയ്യലാലിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യംചെയ്തിരുന്നതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |