മലപ്പുറം: മലയാളികൾ വിദേശത്ത് തൊഴിൽ തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിദേശയാത്രയ്ക്ക് മുമ്പ് തൊഴിൽദാതാവിനെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ മൈഗ്രേറ്റ് വെബ്‌പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിൽ യാത്ര നടത്തുവാൻ പാടുള്ളു. റിക്രൂട്ടിംഗ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിന്റെ www.emigrate.gov.in ൽ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.
എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 ഇ.സി.ആർ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഇ.സി.ആർ പാസ്‌പോർട്ട് ഉടമകൾക്ക്, കേന്ദ്രസർക്കാരിന്റെ ഇമൈഗ്രേറ്റ് വെബ് പോർട്ടൽ മുഖാന്തിരം തൊഴിൽ കരാർ നിർബന്ധമാണ്. സന്ദർശക വിസ നൽകിയാണ് അനധികൃത റിക്രൂട്ടിംഗ് ഏജന്റ്റുകൾ ഇവരെ കബളിപ്പിക്കുന്നത്. വിദേശ തൊഴിലുടമ ഇവരുടെ സന്ദർശന വിസ തൊഴിൽ വിസയാക്കി നൽകുമെങ്കിലും, തൊഴിൽ കരാർ ഇമൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാക്കുന്നില്ല. ഇക്കാരണത്താൽ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലർക്കും വേതനം, താമസം, മറ്റു അർഹമായ ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കുകയും തൊഴിലിടങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരികയും ചെയ്യും. കർശന ജാഗ്രത പാലിച്ചെങ്കിൽ മാത്രമേ വിസ തട്ടിപ്പുകൾക്കും അതുമൂലമുണ്ടാവുന്ന തൊഴിൽപീഡനങ്ങൾക്കും അറുതി വരുത്താൻ സാധിക്കൂവെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.
ശ്രദ്ധിക്കാം ഇവ
അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ നൽകുന്ന സന്ദർശക വിസകൾ വഴിയുള്ള യാത്ര നിർബന്ധമായും ഒഴിവാക്കുക, ജാഗ്രത പുലർത്തുക
തൊഴിൽ ദാതാവിൽ നിന്നുള്ള ഓഫർ ലെറ്റർ കരസ്ഥമാക്കുക.
തൊഴിൽദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വന്തം യോഗ്യതയ്ക്കും കഴിവിനും യോജിക്കുന്നതാണോ എന്ന് ഉറപ്പുവരുത്തുക.
ശമ്പളം അടക്കമുള്ള സേവന വേതന വ്യവസ്ഥകൾ അടങ്ങുന്ന തൊഴിൽ കരാർ വായിച്ചു മനസ്സിലാക്കുക.
വാഗ്ദാനം ചെയ്ത ജോലിയാണ് വിസയിൽ കാണിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുൻപ് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്‌പോർട്ട് ഉടമകൾ, നോർക്കയയുടെ പ്രീ ഡിപാർച്ചർ ഓറിയന്റേഷൻ പരിശീലന പരിപാടി ഉപയോഗപ്പെടുത്തുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |