കാട്ടാക്കട: പന്നിയോട് മേഖലയിൽ റബർഷീറ്റ് മോഷണവും രാത്രികാലങ്ങളിൽ മദ്യപ - സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമെന്ന് പരാതി. രണ്ട് മാസത്തിനിടയിൽ നിരവധി വീടുകളിൽ നിന്നുമാണ് റബർ ഷീറ്റുകൾ മോഷണം പോയത്. ഇതിൽ പന്നിയോട് ക്ഷേത്രത്തിന് സമീപത്ത് പകൽ സമയത്താണ് ഇരുനില വീടിന്റെ മുകളിൽ ഉണക്കിയിട്ടിരുന്ന ഷീറ്റുകൾ വാഹനത്തിലെത്തിയ സംഘം മോഷ്ടിച്ചത്. സമീപത്തെ സി.സി ടിവി ദൃശ്യം ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടിച്ചതൊഴിച്ചാൽ മറ്റ് മോഷണങ്ങൾക്ക് ഒരു തുമ്പും കിട്ടിയിട്ടില്ല.
ഇക്കഴിഞ്ഞ ദിവസം പന്നിയോട് അജയാഭവനിൽ എം. ബാലകൃഷ്ണന്റെ (83) വീട്ടിൽ നിന്ന് 60തോളം റബർ ഷീറ്റുകൾ മോഷണം പോയി. വീടിന് പിറകിലെ മതിൽ ചാടിക്കടന്നാണ് കള്ളൻ ഷീറ്റുകൾ മോഷ്ടിച്ചതെന്ന് ബാലകൃഷ്ണൻ കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ ആറോളം വീടുകളിൽ നിന്നും റബർ ഷീറ്റുകൾ മോഷണം പോയതായി പ്രദേശവാസികൾക്ക് പരാതിയുണ്ട്.
പന്നിയോട് മേഖലയിൽ രാത്രികാലങ്ങളിൽ മദ്യപ - സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണ്. ഇത്തരത്തിൽ സംഘടിക്കുന്നവർ വൃദ്ധരും സ്ത്രീകളും മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു.
സാമൂഹ്യ വിരുദ്ധരെ ഭയന്നാണ് പ്രദേശത്തുകാർ താമസിക്കുന്നത്. കാട്ടാക്കട പൊലീസിന്റെ അതിർത്തി പ്രദേശമാണിവിടം. ഒറ്റപ്പെട്ട പ്രദേശമായതിനാൽ പലപ്പോഴും ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ പൊലീസിന്റെ ശ്രദ്ധ ഉണ്ടാകാറില്ല. ഇതിന്റെ മറവിൽ ഗുണ്ടാ സംഘങ്ങൾ ഈ പ്രദേശങ്ങൾ താവളമാക്കുന്നതായും പരാതിയുണ്ട്. മാസങ്ങൾക്ക് മുൻപ് നെയ്യാർ ഡാം - കാട്ടാക്കട പൊലീസ് ഈ പ്രദേശത്ത് നിന്നുമാണ് സാഹസികമായി വലിയ ഗുണ്ടാ സംഘത്തെ പിടികൂടിയത്. കാട്ടാക്കട പൊലീസ് ഈ പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |