ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിൽ ഏക്‌നാഥ് ഷിൻഡെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. ഇന്നലെ രാവിലെ 11ന് സഭ സമ്മേളിച്ച് ഏറെ വൈകാതെ നടന്ന വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. വിശ്വാസ പ്രമേയത്തെ എതിർത്ത് 99 പേർ വോട്ട് ചെയ്തു. ഉദ്ധവ് പക്ഷത്തെ ഞെട്ടിച്ച് സന്തോഷ് ബംഗാർ എം.എൽ.എ രാവിലെ ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം ചേർന്നു. ഇതോടെ ഷിൻഡെ വിഭാഗത്തിന് 40 എം.എൽ.എമാരുടെ പിന്തുണയായി. ഇതിന് പുറമെ ഷേത്ക്കാരി കാംഗാർ പക്ഷ് എം.എൽ എ ശ്യാം സുന്ദർ ഷിൻഡെയും സർക്കാരിനെ പിന്തുണച്ചു.
കൂറ് മാറ്റം പ്രയോഗിക്കാൻസർക്കാർ
കഴിഞ്ഞ ദിവസം ഷിൻഡെ സർക്കാർ രൂപീകൃതമായ ഉടനെ ഞായറാഴ്ച്ച ചേർന്ന ദ്വിദിന സമ്മേളനം സ്പീക്കറായി രാഹുൽ നർവേക്കറെ തിരഞ്ഞെടുത്തിരുന്നു. പുതിയ സ്പീക്കർ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി ഏക്‌നാഥ് ഷിൻഡെയെയും ചീഫ് വിപ്പായി ഭരത് ഗോഗാവാലയെയും നിയമിച്ചു. യഥാക്രമം അജയ് ചൗധരി, സുനിൽ പ്രഭു എന്നിവരെ മാറ്റിയാണ് ഷിൻഡെയെയും ഗോഗാവാലെയെയും നിയമിച്ചത്. ശിവസേന നേതാവ് ആദിത്യ താക്കറെയ്ക്കടക്കം ഷിൻഡെ പക്ഷം വിശ്വാസ വോട്ടെടുപ്പിൽ വിപ്പ് നൽകുകയും ചെയ്തു. ഇത് ഉദ്ധവ് താക്കറെ പക്ഷത്തുള്ള ആദിത്യ താക്കറെയടക്കമുള്ളവരെ അയോഗ്യരാക്കാനുള്ള നീക്കമാണെന്ന സൂചനയുണ്ട്.
ഉദ്ധവ് പക്ഷം സുപ്രീം കോടതിയിൽ
മഹാരാഷ്ട്ര നിയമസഭയിൽ ഭരത് ഗോഗവാലെയെ ചീഫ് വിപ്പായി സ്പീക്കർ രാഹുൽ നർവേക്കർ അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചു. അവധിക്കാല ബെഞ്ച് മുമ്പാകെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വിഷയം പരാമർശിച്ചെങ്കിലും കോടതിയുടെ പരിഗണനയിലുള മഹാരാഷ്ട്രയിലെ മറ്റ് കേസുകൾക്കൊപ്പം ജൂലായ് 11ന് പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
പൊട്ടിക്കരഞ്ഞ് ഷിൻഡെ
തന്റെ സർക്കാർ വിശ്വാസം നേടിയ ശേഷം സഭയെ അഭിമുഖീകരിച്ച ഏക്‌നാഥ് ഷിൻഡെ പ്രസംഗമദ്ധ്യേ പൊട്ടിക്കരഞ്ഞു. താനെ മുനിസിപ്പൽ കോർപ്പറേഷൻ അംഗമായിരിക്കെ ഏഴും പതിനൊന്നും വയസ്സുള്ള മക്കൾ തടാകത്തിൽ ബോട്ടിംഗിനിടെ മുങ്ങിമരിച്ച സംഭവം പരാമർശിച്ചപ്പോഴായിരുന്നു വികാരവിക്ഷുബ്ധനായത്. അന്ന് എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ശിവസേനാ നേതാവ് ആനന്ദ് ദിഗെയാണ് തന്നോട് രാഷ്ട്രീയത്തിൽ തുടരാൻ ആവശ്യപ്പെട്ടത്. ശിവസേനയിൽ ഇത്ര വലിയ സംഭവം നടന്നതിന്റെ മൂലകാരണം കണ്ടെത്താൻ ഉദ്ധവ് താക്കറെ ശ്രമിക്കണം. മഹാ വികാസ് അഘാഡിയിലുള്ളപ്പോൾ സവർക്കറുടെ നിലപാടുകളെ അഭിനന്ദിക്കാനോ ദാവൂദിന്റെ കൂട്ടാളികളെ വിമർശിക്കാനോ കഴിഞ്ഞില്ല. വികസനവും ഹിന്ദുത്വവുമായിരിക്കും തന്റെ സർക്കാരിന്റെ അജൻഡ. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും തന്റെ ശിവസേനയും ചേർന്ന് 200 ലധികം സീറ്റുകളിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ധവിനായി കരഞ്ഞയാൾ
ഇന്നലെ ഷിൻഡെയോടൊപ്പം
ഷിൻഡെ പക്ഷം കൂറ് മാറിയപ്പോൾ ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് പിന്തുണ പ്രഖ്യാപിച്ച സന്തോഷ് ബംഗാർ ഇന്നലെ ഷിൻഡെ സർക്കാരിനായി നിലകൊണ്ടപ്പോൾ ശരിക്കും ഉദ്ധവ് വിഭാഗം ഞെട്ടുകയായിരുന്നു. സന്തോഷ് ബംഗാർ കരയുന്ന വീഡിയോ വൈറലായിരുന്നു. ഷിൻഡെ വിഭാഗം താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് സന്തോഷ് പിന്തുണ പ്രഖ്യാപിച്ചത്.
ഇന്ധന വില കുറയ്ക്കും: ഷിൻഡെ
ഇന്ധനത്തിന്റെ മൂല്യവർദ്ധിത നികുതി കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രഖ്യാപനം നടത്തിയത്. മൂല്യവർദ്ധിത നികുതിയിൽ എത്ര ശതമാനമാണ് ഇളവ് എന്നത് സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുമെന്നും ഇതോടെ ഇന്ധന വില കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |