ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ തെറ്റിദ്ധാരണാജനകമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ സീ ടിവി വാർത്താ അവതാരകൻ രോഹിത് രഞ്‌ജനെ അറസ്റ്റ് ചെയ്യാനൊരുങ്ങിയ ഛത്തീസ്‌ഗഡ് പൊലീസിനെ യു പി പൊലീസ് തടഞ്ഞു. രോഹിത്തിന്റെ വീട്ടിൽ ഛത്തീസ്‌ഗഡ് പൊലീസ് എത്തിയെങ്കിലും ഇയാളെ ഉത്തർപ്രദേശ് പൊലീസെത്തി നാടകീയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. അതേസമയം, വീഡിയോ പ്രചരിപ്പിച്ചതിന് മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ രാജ്യവർദ്ധൻ സിംഗ് റാഥോഡിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണം രോഹിത് തെറ്റായി വ്യാഖ്യാനിച്ചിരുന്നു. ആക്രമണം നടത്തിയത് കുട്ടികളാണെന്നും അത് വിട്ടുകളയാമെന്നുമുള്ള രാഹുലിന്റെ വാക്കുകൾ ഉദയ്പൂർ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ചാനൽ അവതരിപ്പിച്ചിരുന്നത്. വയനാട് പ്രസ്താവനയുടെ ഒരുഭാഗംമാത്രം ചേർത്തായിരുന്നു വാർത്ത. സംഭവത്തിൽ ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിൽ ഛത്തീസ്ഗഡ് പൊലീസാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രോഹിതിനെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഡ് പൊലീസ് ഗാസിയാബാദിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ ഉത്തർപ്രദേശ് പൊലീസ് തടയുകയും പകരം നോയിഡ സെക്ടർ 20ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന പ്രൈം ടൈം ഷോയിലാണ് അവതാരകനായ രോഹിത് രഞ്ജൻ ഉദയ്‍പുർ കൊലയാളികളെ രാഹുൽ കുട്ടികളെന്നു വിളിച്ചത് ഞെട്ടിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളാണ് റാഥോഡ് ഉൾപ്പെടെയുള്ള ബിജെപി. നേതാക്കൾ പങ്കുവച്ചത്. കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മറ്റ് നേതാക്കൾ വീഡിയോ നീക്കം ചെയ്തെങ്കിലും റാഥോഡ് വീണ്ടും പങ്കുവയ്ക്കുകയായിരുന്നു. ഒഴിവാക്കിയ പോസ്റ്റ് റാഥോഡ് വീണ്ടും അപ്‌ലോഡ് ചെയ്തത് രാഹുൽഗാന്ധിയെ അപഹാസ്യനാക്കാനുള്ള ബിജെപിയുടെ മന:പൂർവമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്കെഴുതിയ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |