കുളത്തൂർ: കഴക്കൂട്ടത്ത് ഇന്നലെ ആക്രി പെറുക്കുന്ന ആളുടെ ചവിട്ടേറ്റ് മരിച്ച കഴക്കൂട്ടം നെട്ടയക്കോണം പുതുവൽ പുത്തൻവീട്ടിൽ ഭുവനചന്ദ്രന്റെ ആകസ്മിക മരണം വിശ്വസിക്കാനാകാതെ നാട്ടുകാർ. രാവിലെ വീടിന് സമീപത്തെ കടയിൽ നിന്ന് പതിവ് പോലെ ചായയും കുടിച്ച് അയൽവാസികളോട് സംസാരിച്ച് കഴക്കൂട്ടം തെറ്റിയാർ തോടിന് സമീപത്തെ വീട്ടിൽ അല്പം ജോലിയുണ്ടെന്ന് പറഞ്ഞു പോയ ആളാണ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചതായി പ്രദേശവാസികൾ അറിയുന്നത്. ഭാര്യ ജയശ്രീ ജോലി ചെയ്യുന്ന വീട്ടിലെ പുറംപണിക്കാണ് ഭുവനചന്ദ്രൻ പോയത്.
രാവിലെ 10ഓടെ കഴക്കൂട്ടം - അമ്പലത്തുംകര പഴയ ദേശീയ പാതയ്ക്കരികിലെ പരിചയക്കാരനായ കരിക്ക് വിൽപ്പനക്കാരനുമായി സംസാരിച്ച് നിൽക്കെവെയാണ് ഭുവനചന്ദ്രന്റെ ജീവനെടുത്ത ആക്രമണം ഉണ്ടായത്. അതുവഴി പോയ ആക്രിക്കാരൻ കടയ്ക്ക് സമീപം കാർക്കിച്ച് തുപ്പിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആക്രിപെറുക്കുന്നയാൾ ഭുവനചന്ദ്രനെ ചവിട്ടുമ്പോൾ സമീപത്തുണ്ടായിരുന്നയാൾ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവസ്ഥലത്ത് ബോധരഹിതനായി വീണ ഭുവനചന്ദ്രനെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിൽ പ്രതിയെ പിടികൂടാനും കഴിഞ്ഞില്ല. കരൾ രോഗത്തെ തുടർന്ന് നടന്ന സർജറിക്ക് ശേഷം അവശനായിട്ടും വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണമാണ് ഭുവനചന്ദ്രൻ ജോലിക്ക് പോയി തുടങ്ങിയത്. നല്ല പെരുമാറ്റത്തിനുടമയായ ഭുവനചന്ദ്രന്റെ വിയോഗം ഒരു നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷകളെയാണ് തല്ലിക്കെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |