കൊല്ലം: മങ്കി പോക്സ് ബാധിച്ച ആളിനെ തിരുവനന്തപുരം മെഡി. ആശുപത്രിയിൽ എത്തിച്ച ടാക്സി ഡ്രൈവറെ കണ്ടെത്തി. രോഗി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷകളിലെ ഡ്രൈവർമാരെ കഴിഞ്ഞ രാത്രി പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഡ്രൈവർമാരെയും രോഗിയുടെ ബന്ധുക്കളെയും സമ്പർക്ക പട്ടികയിൽപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞത്. രോഗിയുമായി അടുത്ത് ഇടപഴകിയ 6 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ. ഇതിൽ 2 പേർ രോഗി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡി. ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിലാണ്. കൊല്ലത്ത് രോഗിയുമായി ബന്ധപ്പെട്ട 35 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. ഇതിനിടെ, പുനലൂർ താലൂക്ക് ആശുപത്രി കേന്ദ്രമാക്കി രോഗ ചികിത്സയ്ക്ക് വിപുലമായ സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കി. മൂന്ന് ആംബുലൻസുകളും ഐസൊലേഷൻ വാർഡും സജ്ജമാക്കി. ആവശ്യമായ ഡോക്ടർമാരെയും ലഭ്യമാക്കി.
ജില്ലാതലത്തിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. പി.എച്ച്.സികൾ കേന്ദ്രീകരിച്ച് ആശാ വർക്കർമാർക്ക് പ്രത്യേക പരിശീലനം നൽകി. രോഗ സാന്നിദ്ധ്യമുളള വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. കൊവിഡ് കാലത്ത്
രൂപീകരിച്ചതിന് സമാനമായി തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് റാപിഡ് റെസ്പോൺസ് ടീമിനെ ഒരുക്കാനും തീരുമാനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |