ഒറ്റപ്പാലം: വർഷങ്ങളായി തകർന്ന് കിടക്കുന്ന മാന്നനൂരിലെ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള ഉരുക്കു തടയണ പൂർവസ്ഥിതിയിലാക്കാൻ നടപടിയാകുന്നു. തടയണയുടെ അടിയന്തര പുനരുദ്ധാരണത്തിന് 12.6 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. തടയണ നിർമ്മിക്കാനും തകർന്ന സംരക്ഷണഭിത്തി നവീകരിക്കാനുമാണ് പദ്ധതി. കേരളത്തിലെ ആദ്യത്തെ ഉരുക്കു തടയണ 2017-ലാണ് പണി പൂർത്തിയാകുന്നത്. ഒന്നര വർഷങ്ങൾക്ക് ശേഷം തടയണ 2018ലെ പ്രളയത്തിലാണ് തകർന്നത്. തടയണയുടെ പാർശ്വഭിത്തിയോടൊപ്പം മുക്കാൽ കിലോമീറ്ററോളം പുഴയോരവും തകർന്നിരുന്നു. മാന്നനൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം ഭാഗംവരെ മണ്ണിടിഞ്ഞുള്ള പ്രശ്നവും ഉണ്ടായിരുന്നു. തടയണ സംരക്ഷിച്ചാൽ കൃഷിക്കാവശ്യമായ ജലസേചനത്തിനും കുടിവെള്ള ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവും.
പി.മമ്മിക്കുട്ടി എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ തടയണ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തിയിരുന്നു. തുടർന്ന് 12.6 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. റീബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മാണം നടത്തുന്നത്. പുഴയോരത്തെ മണ്ണിടിച്ചിൽ തടയാനുള്ള സംരക്ഷണഭിത്തി ഉൾപ്പെടെ സമഗ്രമായ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. കുടിവെള്ള പദ്ധതി ഇല്ലാത്തതിനാൽ വേനലിൽ കുടിവെള്ള ക്ഷാമം നേരിടുന്ന വാണിയംകുളം പഞ്ചായത്തിന് പദ്ധതി പൂർത്തിയാകുന്നതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |